ഉംറ തീർഥാടകർക്ക് താമസസൗകര്യം നൽകുന്നതിൽ വീഴ്ച വരുത്തി: ഉംറ സർവീസ് കമ്പനികൾക്ക്‌ വിലക്കേർപ്പെടുത്തി സൗദി മന്ത്രാലയം

ഉംറ തീർഥാടകർക്ക് താമസസൗകര്യം നൽകുന്നതിൽ വീഴ്ച വരുത്തി: ഉംറ സർവീസ് കമ്പനികൾക്ക്‌ വിലക്കേർപ്പെടുത്തി സൗദി മന്ത്രാലയം

ജിദ്ദ: ഉംറ തീർഥാടകർക്ക് കരാർ പ്രകാരമുള്ള താമസസൗകര്യം നൽകുന്നതിൽ വീഴ്ച വരുത്തിയ രണ്ട് ഉംറ സർവീസ് കമ്പനികൾക്കെതിരെ കർശന നടപടിയുമായി സൗദി ഹജ്-ഉംറ മന്ത്രാലയം. ഈ കമ്പനികൾക്ക് മന്ത്രാലയം താല്‍ക്കാലിക പ്രവർത്തന വിലക്കേർപ്പെടുത്തി. ഈജിപ്തിൽ നിന്നുള്ള തീർഥാടകർക്ക് താമസസൗകര്യം ഉറപ്പാക്കുന്നതിൽ വരുത്തിയ ഗുരുതരമായ നിയമലംഘനത്തെത്തുടർന്നാണ് നടപടി.അംഗീകൃത ഉംറ പ്രോഗ്രാം അനുസരിച്ചുള്ള താമസസൗകര്യം രേഖപ്പെടുത്തിയിരുന്നെങ്കിലും, ഈജിപ്തിൽ നിന്നുള്ള തീർഥാടകർ സൗദിയിലെത്തിയപ്പോൾ അവർക്ക് താമസസൗകര്യം നൽകിയിരുന്നില്ല.ഈജിപ്ഷ്യൻ ടൂറിസം മന്ത്രാലയവുമായി സഹകരിച്ച്, കുറ്റക്കാരായ വിദേശ ഏജന്റുമാർക്കെതിരെയും നിയമനടപടികൾ ആരംഭിച്ചു.താമസസൗകര്യം ലഭിക്കാതെ ബുദ്ധിമുട്ടിയ എല്ലാ തീർഥാടകർക്കും മന്ത്രാലയത്തിന്റെ ഇടപെടലിലൂടെ ഉടനടി പകരം സൗകര്യം ഉറപ്പാക്കി.തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാൻ പാടില്ലാത്ത "ചുവന്ന വര" (Red Line) ആണെന്ന് മന്ത്രാലയം വ്യക്തമാക്കി. വിഷൻ 2030-ന്റെ ഭാഗമായി തീർഥാടകരുടെ അവകാശങ്ങൾ സംരക്ഷിക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ നടപടിയെന്നും അധികൃതർ അറിയിച്ചു. കരാർ വ്യവസ്ഥകൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ ഇനിയും കർശന നടപടികൾ ഉണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.