ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി

ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി

മനില: ഫിലിപ്പീൻസ് തീരത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്ന് അന്താരാഷ്ട്ര ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. ഫിലിപ്പീൻസ് തീരക്കടലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് കടലിൽ ഉണ്ടായ ഭൂചലനമായതിനാൽ നിലവിൽ സുനാമി  ജാഗ്രതാ നിർദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല.തീരദേശ മേഖലകളിലും ഫിലിപ്പീൻസിന്റെ ചില പ്രധാന ദ്വീപുകളിലും ഭൂചലനത്തിന്റെ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. കെട്ടിടങ്ങൾ കുലുങ്ങിയതിനെത്തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും തെരുവുകളിലേക്ക് ഓടിയിറങ്ങി. ഭൂചലനം ഉണ്ടായ ഉടൻ തന്നെ തീരദേശ സുരക്ഷാ സേനയും ദുരന്തനിവാരണ വിഭാഗവും സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തര യോഗം ചേർന്നു. കടൽത്തീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.ഭൂചലനത്തെത്തുടർന്ന് കടൽ ഉൾവലിയുന്നതോ മറ്റ് അസ്വാഭാവികമായ മാറ്റങ്ങളോ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനാൽ സുനാമി ഭീഷണിയില്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രവും  പ്രാദേശിക ഭരണകൂടവും സ്ഥിരീകരിച്ചു. ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെയോ ആളപായത്തിന്റെയോ കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഉൾനാടൻ പ്രദേശങ്ങളിലും തീരങ്ങളിലും പോലീസും രക്ഷാപ്രവർത്തകരും പരിശോധന തുടരുകയാണ്.ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള ‘പസഫിക് റിംഗ് ഓഫ് ഫയർ’ മേഖലയിലാണ് ഫിലിപ്പീൻസ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ഭൂചലനങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും പതിവാണ്. തുടർചലനങ്ങൾക്ക്സാധ്യതയുള്ളതിനാൽ അടുത്ത കുറച്ചു മണിക്കൂറുകളിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.