"ജനാധിപത്യ പ്രതിഷേധങ്ങളുടെ ഭാഷ മനസ്സിലാകാത്ത ഒരു സർക്കാരാണ് രാജ്യം ഭരിക്കുന്നത്"

ന്യൂഡൽഹി: നീറ്റ്-യുജി ക്രമക്കേടിൽധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക് ജന്തർ മന്ദിറിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. ഇന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ പവൻ ഖേര സമരപ്പന്തലിലെത്തി വാങ്‌ചുകിനെ കണ്ട് പിന്തുണ അറിയിച്ചു.
സമരത്തോട് അങ്ങേയറ്റം ക്രൂരവും നിഷേധാത്മകവുമായ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് പവൻ ഖേര കുറ്റപ്പെടുത്തി. ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ ഭാഷ മനസ്സിലാകാത്ത ഒരു സർക്കാരാണ് രാജ്യം ഭരിക്കുന്നത്. വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് നേരെ കണ്ണടയ്ക്കുന്ന കേന്ദ്രത്തിനെതിരെ പ്രതിഷേധ രീതികൾ മാറേണ്ടതുണ്ടെന്നും ഈ സർക്കാരിന് മുന്നിൽ ജീവൻ പണയം വെച്ചുള്ള സമരം ഫലം കാണില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ഉന്നയിച്ച് കോൺഗ്രസ് രാജ്യവ്യാപകമായി ‘ഛാത്രോം കി ഗൂഞ്ച്’ എന്ന കാമ്പയിൻ നടത്തിവരികയാണെന്നും പവൻ ഖേര വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ എ.എ.പി കൺവീനർ അരവിന്ദ് കെജ്‌രിവാൾ, സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവ് എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ വാങ്‌ചുകിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയിരുന്നു. ധർമേന്ദ്ര പ്രധാൻ രാജിവെച്ച് സോനം വാങ്‌ചുകിനെ അടുത്ത കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണമെന്ന് കെജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, 20 ദിവസമായി തുടരുന്ന ഉപവാസം സോനം വാങ്‌ചുകിന്റെ ആരോഗ്യനിലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 350 ഗ്രാം തൂക്കം കുറഞ്ഞ് അദ്ദേഹത്തിന്റെ ഭാരം 56.55 കിലോഗ്രാമായി താഴ്ന്നതായി ഡോക്ടർമാർ അറിയിച്ചു. രക്തസമ്മർദ്ദം 108/68, ബ്ലഡ് ഷുഗർ 70 mg/dL എന്നിങ്ങനെയാണ്. ശരീരത്തിൽ കൊഴുപ്പും പേശികളും നഷ്ടപ്പെടുന്ന മൂന്നാം ഘട്ടത്തിലാണ് അദ്ദേഹമെന്നും ആന്തരികാവയവങ്ങളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ 24 മണിക്കൂറും മെഡിക്കൽ സംഘം നിരീക്ഷിച്ചുവരികയാണെന്നും ഡോ. സതീഷ് ലാംബ പറഞ്ഞു. വാങ്‌ചുകിന്റെ ആരോഗ്യസ്ഥിതി ദിനംപ്രതി ക്ലിനിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും ഡൽഹി ഹൈക്കോടതിയും കഴിഞ്ഞ ദിവസം കേന്ദ്ര-ഡൽഹി സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിരുന്നു.