മരിയ കൊറിന മച്ചാഡോവിൽ നിന്ന് ട്രംപ് സമാധാനത്തിനുള്ള നോബൽ സമ്മാന മെഡൽ സ്വീകരിച്ചു

വാഷിങ്‌ടണ്‍: തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര മെഡല്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് നല്‍കിയെന്ന് വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ. വൈറ്റ് ഹൗസില്‍ വച്ച് ട്രംപുമായുണ്ടായ കൂടിക്കാഴ്‌ചയിലാണ് മച്ചാഡോ മെഡല്‍ കൈമാറിയത്. വെനസ്വേലയുടെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം നല്‍കുന്ന പിന്തുണയ്‌ക്കുള്ള നന്ദി സൂചകമായാണ് ഈ കൈമാറ്റമെന്ന് മച്ചാഡോ പറഞ്ഞു.വൈറ്റ് ഹൗസില്‍ ഏകദേശം രണ്ടര മണിക്കൂറ് നീണ്ട കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് മച്ചാഡോ മാധ്യമങ്ങളോട് പ്രതികരിച്ചത്. 'വെനസ്വേലയുടെ സ്വാതന്ത്യ്രത്തിനായുള്ള സമാനകളില്ലാത്ത പ്രതിബദ്ധതയ്‌ക്കുള്ള അംഗീകാരമായാണ് താന്‍ മെഡല്‍ നല്‍കിയത്. ട്രംപിനെ പൂര്‍ണമായും വിശ്വസിക്കാമെന്നും' മച്ചാഡോ പറഞ്ഞു.എന്നാല്‍ ഇക്കാര്യത്തില്‍ വൈറ്റ് ഹൗസില്‍ നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ട്രംപ് മെഡല്‍ ഔദ്യോഗികമായി സ്വീകരിച്ചോ എന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. അതേസമയം കൊറിന മച്ചാഡോ അവര്‍ക്ക് ലഭിച്ച നൊബേല്‍ പുസ്‌കാരം സൂക്ഷിക്കാനായി തന്‍റെ കൈവശം നല്‍കിയിട്ടുണ്ടെന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മച്ചാഡോയെ കാണാനും സംസാരിക്കാനും സാധിച്ചത് വലിയ ബഹുമതിയായിട്ടാണ് താന്‍ കാണുന്നത്. നിരവധി അനുഭവ സമ്പത്തുള്ളയാളാണ് മച്ചാഡോ. ഞാന്‍ ചെയ്‌ത പ്രവൃത്തികള്‍ക്ക് മരിയ തനിക്ക് നൊബേല്‍ പുരസ്‌കാരം സമ്മാനിച്ചൂവെന്നും ട്രംപ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
https://www.worldm.news/news/trump-says-he-will-completely-15872