നിയമം ലംഘിച്ചാൽ ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന് അമേരിക്കൻ സർവകലാശാലകൾക്ക് ട്രംപിൻ്റെ മുന്നറിയിപ്പ്

നിയമം ലംഘിച്ചാൽ ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന്  അമേരിക്കൻ സർവകലാശാലകൾക്ക്  ട്രംപിൻ്റെ  മുന്നറിയിപ്പ്

വാഷിങ്ടൺ: കോളജ് കായിക മേഖലയെ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയ എൻസിഎഎ (NCAA) എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതും നിയമങ്ങൾ പാലിക്കാത്തതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നാണ് ഉത്തരവിലെ പ്രധാന മുന്നറിയിപ്പ്.ഫീനിക്സിൽ നടക്കുന്ന വനിതാ ഫൈനൽ ഫോർ മത്സരങ്ങൾ തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഉത്തരവിറങ്ങിയത്. കായികതാരങ്ങൾക്ക് പ്രതിവർഷം ദശലക്ഷക്കണക്കിന് ഡോളർ പ്രതിഫലം നൽകുന്ന ഈ മേഖലയിലെ കുതിച്ചുയരുന്ന ചെലവുകൾ നിയന്ത്രിക്കാനും യോഗ്യത, ട്രാൻസ്ഫർ എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതിനായി അഞ്ച് വർഷത്തെ പങ്കാളിത്ത കാലയളവ് ഉൾപ്പെടെ വ്യക്തവും സ്ഥിരവുമായ യോഗ്യതാ പരിധികൾ കൊണ്ടുവരണമെന്ന് ട്രംപ് നിർദേശിച്ചു. 2.8 ബില്യൺ ഡോളറിൻ്റെ ഒത്തുതീർപ്പ് അംഗീകരിച്ചതോടെ കായിക മേഖലയിലുണ്ടായ മാറ്റങ്ങൾക്ക് പിന്നാലെയാണ് കഴിഞ്ഞ ജൂലായ്ക്ക് ശേഷം അദ്ദേഹം രണ്ടാമത്തെ ഉത്തരവ് പുറപ്പെടുവിക്കുന്നത്.

നയങ്ങളിൽ മാറ്റം വേണം

സ്ഥാപനങ്ങൾ കർശനമായും നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഫെഡറൽ ഏജൻസികളോട് പ്രസിഡൻ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയാൽ സർവകലാശാലകൾക്ക് ലഭിക്കുന്ന ഗ്രാൻ്റുകളും മറ്റ് ആനുകൂല്യങ്ങളും തടയും. വൈവിധ്യം, തുല്യത, പങ്കാളിത്തം, ട്രാൻസ്‌ജെൻഡർ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നയങ്ങളിൽ മാറ്റം വരുത്താനും രാജ്യത്തെ സർവകലാശാലകളോട് ട്രംപ് ഭരണകൂടം നിർദേശിച്ചു. ഫെഡറൽ ട്രേഡ് കമ്മിഷൻ, അറ്റോർണി ജനറലിൻ്റെ ഓഫിസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവർ ചേർന്നാണ് നിയമലംഘനങ്ങൾ വിലയിരുത്തുക.

നിയമക്കുരുക്കും പ്രതികരണങ്ങളും

അത്‌ലറ്റുകൾക്ക് പോർട്ടൽ വഴി ഇഷ്ടാനുസരണം ട്രാൻസ്ഫർ ചെയ്യാനുള്ള സ്വാതന്ത്ര്യവും പ്രതിവർഷം രണ്ട് കോടിയിലധികം ഡോളർ വിതരണം ചെയ്യുന്ന സ്കൂളുകളിൽനിന്ന് പ്രതിഫലം കൈപ്പറ്റാനുള്ള സാഹചര്യവും നിലവിലുണ്ട്. പുതിയ നിർദേശപ്രകാരം അത്‌ലറ്റുകൾക്ക് ഒരു ട്രാൻസ്ഫർ മാത്രമേ അനുവദിക്കൂ. നാല് വർഷത്തെ ബിരുദം പൂർത്തിയാക്കിയ ശേഷം മാത്രം അടുത്ത ട്രാൻസ്ഫറിന് അവസരം നൽകുകയുള്ളൂ. യോഗ്യതാ പരിധികൾ സംബന്ധിച്ച് എൻസിഎഎ അടക്കമുള്ളവർ ഇതിനകം കോടതിയെ സമീപിച്ചിട്ടുണ്ട്.

കോടതി ഉത്തരവാണോ എക്സിക്യൂട്ടീവ് ഉത്തരവാണോ പാലിക്കേണ്ടതെന്ന കാര്യത്തിൽ സ്ഥാപനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കോളജ് കായിക നിയമങ്ങൾ നിരീക്ഷിക്കുന്ന അറ്റോർണി മിറ്റ് വിൻ്റർ വ്യക്തമാക്കി. ഗ്രാൻ്റുകൾ നഷ്ടപ്പെടാതിരിക്കാൻ രാജ്യത്തെ നിരവധി സർവകലാശാലകൾ ഇതിനകം നയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പെൻ സ്റ്റേറ്റ്, ഫ്ലോറിഡ സ്റ്റേറ്റ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ വലിയ കടബാധ്യതയാണ് നിലവിൽ നേരിടുന്നത്.പുതിയ മാറ്റങ്ങളിൽ എൻസിഎഎ, കോളജ് സ്പോർട്സ് കമ്മിഷൻ, കോൺഫറൻസുകൾ എന്നിവർക്കെല്ലാം അഭിപ്രായം രേഖപ്പെടുത്താൻ അവസരമുണ്ട്. ട്രംപിൻ്റെ ഇടപെടലിൽ കോൺഗ്രസ് അടിയന്തരമായി തീരുമാനമെടുക്കണമെന്ന് ഡെമോക്രാറ്റിക് പ്രതിനിധിയും സെനറ്ററുമായ മരിയ കാൻ്റ്വെൽ പറഞ്ഞു. അതേസമയം പുതിയ മാറ്റങ്ങൾക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ടെക്സാസ് ടെക് യൂണിവേഴ്സിറ്റി പ്രതിനിധിയും കോടീശ്വരനുമായ കോഡി കാംബെൽ പുതിയ നീക്കത്തെ സ്വാഗതം ചെയ്തു.പ്രസിഡൻ്റിൻ്റെ ഇടപെടലിനെ വിലമതിക്കുന്നതായി എൻസിഎഎ പ്രസിഡൻ്റ് ചാർളി ബേക്കർ അറിയിച്ചു. കായികതാരങ്ങൾക്ക് മികച്ച അവസരങ്ങൾ സംരക്ഷിക്കാൻ ഉത്തരവ് സഹായിക്കുമെന്ന് അറ്റ്ലാൻ്റിക് കോസ്റ്റ് കോൺഫറൻസ് പ്രതിനിധി ജിം ഫിലിപ്സ് അഭിപ്രായപ്പെട്ടു. നിയമനടപടികൾക്ക് സാധ്യതയുണ്ടെങ്കിലും പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളാൻ സർവകലാശാലകൾ തയാറാകണമെന്ന് നെബ്രാസ്ക സർവകലാശാല പ്രസിഡൻ്റ് ജെഫ്രി ഗോൾഡ് നിർദേശിച്ചു.