"അനുകൂലമായ തീരുമാനമല്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരും": ഖൊമേനിക്ക്‌ മുന്നറിയിപ്പുമായി ട്രംപ്

"അനുകൂലമായ തീരുമാനമല്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരും": ഖൊമേനിക്ക്‌  മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്‌ടണ്‍: ആണവ ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാനിരിക്കെ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് മുന്നറിയിപ്പുമായി യുഎസ്‌ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചകളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒമാനിലായിരിക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയ്‌ക്ക് വേദിയൊരുങ്ങുക. അമേരിക്കയും ഇറാനും തമ്മില്‍ ഏതാനും ദിവസങ്ങളായി തുടരുന്ന വാക്‌പോരുകള്‍ക്ക് ശേഷമാണ് ആണവ ചര്‍ച്ചകള്‍ക്കുള്ള നീക്കം നടക്കുന്നത്. ഇറാന്‍ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ അനുകൂല തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ മോശമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നേക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ഇറാനിലേക്ക് അമേരിക്കന്‍ കപ്പല്‍ വ്യൂഹത്തെയും സൈനിക സന്നാഹങ്ങളും അയച്ച് കൊണ്ട് ഈ ഭീഷണിക്ക് ട്രംപ് ആക്കം കൂട്ടി.പ്രതികരിച്ച് ഇറാന്‍: ഇറാന് നേരെയുള്ള യുഎസ്‌ ഭീഷണിയില്‍ പ്രതികരിച്ച് സൈനിക മേധാവി അബ്‌ദുല്‍ റഹീം മൂസാവി. ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍ ശേഷി വര്‍ധിപ്പിച്ചതായി ഇറാന്‍ സൈനിക മേധാവി പറഞ്ഞു. മാത്രമല്ല പ്രതിരോധ സംവിധാനങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മൂസാവി വ്യക്തമാക്കി. ശത്രുക്കള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ രാജ്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.ആണവ ചര്‍ച്ചകള്‍ നാളെ: ഇറാനും യുഎസും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ നാളെ ഒമാനില്‍ നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തിലാണ് ആണവ ചര്‍ച്ചകള്‍ ഒമാനില്‍ നടത്താന്‍ തീരുമാനിച്ചതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. നേരത്തെ ചര്‍ച്ച തുര്‍ക്കിയില്‍ വച്ച് നടത്താനായിരുന്നു തീരുമാനിച്ചത്. പിന്നീട് യുഎസ് നിര്‍ദേശ പ്രകാരം ഒമാനില്‍ നടത്താന്‍ തീരുമാനിച്ചു.ഖമേനി വളരെ ആശങ്കാകുലനാണെന്നും ട്രംപ് പറഞ്ഞു. ഇറാനെ ആണവായുധം വികസിപ്പിക്കാന്‍ യുഎസ് സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മില്‍ നടക്കാന്‍ പോകുന്ന ചര്‍ച്ച വിജയകരമാകുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് വൈറ്റ് ഹൗസ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അറബ്‌ നേതാക്കളോടുള്ള ബഹുമാനം കണക്കിലെടുത്താണ് ചര്‍ച്ചയുമായി മുന്നോട്ട് പോകുന്നതെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.