പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍ മോഷണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍ മോഷണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

പാരിസ്:  കഴിഞ്ഞ ഞായറാഴ്ച്ച പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ നിന്നും വെറും ഏഴുമിനിറ്റിനുള്ളിൽ കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ട്ടിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിലായി. കേസുമായി ബന്ധപ്പെട്ട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. പിടിയിലായ രണ്ടു പേരും ഫ്രഞ്ച് പൗരന്മാരാണെന്നാണ് വിവരം. മോഷ്‌ടാവാണെന്ന് സംശയിക്കുന്ന ഒരാളെ ശനിയാഴ്‌ച പ്രാദേശിക സമയം 10 മണിയോടെ പാരിസ് ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തിലാണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ കസ്റ്റഡിയിലാവുന്നത്. തുടര്‍ന്ന് രണ്ടാമത്തെ പ്രതിയേയും അറസ്റ്റ് ചെയ്‌തു.മോഷ്‌ടാക്കള്‍ അല്‍ജീരിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയിലാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. പാരീസിലെ പ്രാന്തപ്രദേശമായ സീൻ-സെന്‍റ്-ഡെനിസിലുള്ളവരാണ് പ്രതികൾ എന്നാണ് വിവരം. രണ്ടുപേരും മോഷണ കേസില്‍ പ്രതികളാണ്.വന്‍ സുരക്ഷാ സംവിധാനമുണ്ടായിട്ടും പട്ടാപ്പകല്‍ ലോകത്തെ പോലും ഞെട്ടിച്ചുകൊണ്ടാണ് കവര്‍ച്ച നടന്നത്. രാവിലെ ഒന്‍പത് മണിക്ക് മ്യൂസിയം തുറന്ന് അരമണിക്കൂറിനുള്ളിലാണ് മോഷ്‌ടാക്കള്‍ അകത്തു കടന്നത്. ട്രെക്കില്‍ എത്തിയ മോഷ്‌ടാക്കള്‍ വെറും ഏഴ് മിനിറ്റിനുള്ളിലാണ് സുരക്ഷാസേനയേയും കാഴ്‌ചക്കാരേയും സാക്ഷിയാക്കി മോഷണം നടത്തിയത്. ഒരാഴ്‌ചയായിട്ടും മോഷ്‌ടാക്കളെ പിടികൂടാത്തതില്‍ സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും പരാജയമാണെന്ന പ്രതിഷേധമുയര്‍ന്നിരുന്നു.ലോകത്തിലെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ഇഷ്‌ടപ്പെടുന്ന മ്യൂസിയമാണ് പാരിസിലെ ലൂവ്ര് മ്യൂസിയം. സഞ്ചാരികള്‍ക്ക് മാത്രമല്ല കവര്‍ച്ചക്കാര്‍ക്കും പ്രിയപ്പെട്ട ഇടമാണ് ഈ മ്യൂസിയം. ലിയനാര്‍ദോ ഡ ഡാവിഞ്ചിയുടെ മാസ്റ്റര്‍ പീസ് സൃഷ്‌ടിയായ മോണാലീസ പെയിന്‍റിങ് മോഷ്‌ടിച്ചതുള്‍പ്പെടെ വന്‍ കവര്‍ച്ചകളുടെ ചരിത്രമാണ് ഈ മ്യൂസീയത്തിനുള്ളത്. ഫ്രാൻസിലെ രാജകുടുംബത്തെ ഒരുകാലത്ത് അലങ്കരിച്ചിരുന്ന തിളങ്ങുന്ന നീലക്കല്ലുകൾ, മരതകങ്ങൾ, വജ്രങ്ങൾ എന്നിങ്ങനെ ഒട്ടേറെ അമൂല്യനിധിയാണ് ഈ മ്യൂസിയത്തില്‍ നിന്നും മോഷ്‌ടാക്കള്‍ അടിച്ചെടുത്തുകൊണ്ടു പോയത്. 

ഒക്ടോബർ 19 ഞായറാഴ്ച പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾ