സുഡാനിൽ സ്ഥിതിഗുരുതരമെന്ന് യുഎൻ : കൂട്ടക്കുരുതി തുടരുന്നു

സുഡാനിൽ സ്ഥിതിഗുരുതരമെന്ന് യുഎൻ : കൂട്ടക്കുരുതി തുടരുന്നു

ഖാർത്തൂം: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ സ്ഥിതി അതീവ ഗുരുതരമെന്ന് ഐക്യരാഷ്ട്ര സഭ. രാജ്യത്തെ ഔദ്യോഗിക സൈന്യവും വിമത സേനയയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള സംഘർഷം രണ്ട് വർഷമായി തുടരുകയാണെങ്കിലും അടുത്തിടെയാണ് സ്ഥിതി രൂക്ഷമായത്. ഏകദേശം 2000 ആളുകൾ ഇതിനോടകം കൊല്ലപ്പെട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.2023ലാണ് സുഡാനിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. സുഡാനീസ് സായുധ സേന (എസ്എഎഫ്)യും ആർഎസ്എഫും തമ്മിൽ ആരംഭിച്ച അധികാര പോരാട്ടം രാജ്യത്തെ പട്ടിണിയിലും അശാന്തിയിലേക്കും നയിച്ചു. വംശീയ അതിക്രമങ്ങൾക്കും കൂട്ടക്കൊലകൾക്കും രാജ്യം സാക്ഷിയായി.പടിഞ്ഞാറൻ സുഡാനിലെ എൽ ഫാഷറിൽ അടുത്തിടെയും ആർഎസ്എഫ് കൂട്ടക്കൊല നടത്തിയിരുന്നു. നിരായുധരായ സാധാരണക്കാർക്ക് നേരെ ഉണ്ടായ വംശഹത്യ എന്നാണ് സുഡാനിലെ മാനുഷിക സഹായ ഡെപ്യൂട്ടി കമ്മിഷണർ മോണ നൂർ അൽ-ദേം ഈ സംഭവത്തെ അപലപിച്ചുകൊണ്ട് പറഞ്ഞത്. അറബ് ഇതര ജനതയെ ലക്ഷ്യം വച്ചാണ് ഈ വംശഹത്യകളത്രയും എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ എൽ ഫാഷറിൽ ആർഎസ്എഫ് നടത്തിയ ആക്രമണത്തിൽ ഏകദേശം 1,500 പേർക്കാണ് ജീവൻ നഷ്ടമായത് എന്ന് സന്നദ്ധ സംഘടനയായ സുഡാൻ ഡോക്ടേഴ്സ് നെറ്റ്‌വർക്ക്   വ്യക്തമാക്കുന്നു. 2024 മെയ് മാസത്തിൽ ആർഎസ്എഫ് ഉപരോധം ആരംഭിച്ചതിനുശേഷം നഗരത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 14,000ത്തിലധികം ജനങ്ങളാണ്. ആർഎസ്എഫും മറ്റ് നിരവധി സായുധ പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും സിവിൽ സൊസൈറ്റി സേനകളും ഉൾപ്പെടുന്ന സുഡാൻ ഫൗണ്ടിങ് അലയൻസ് സഖ്യം പക്ഷേ എൽ ഫാഷറിലെ നരനായാട്ട് നിഷേധിക്കുകയാണ് ഉണ്ടായത്. ഇക്കഴിഞ്ഞ ഞായറാഴ്ച എൽ ഫാഷറിൻറെ നിയന്ത്രണം ഏറ്റെടുത്തതായി ആർഎസ്എഫ് അവകാശപ്പെട്ടു. അതേസമയം  ചില സൈനിക കാരണങ്ങളാൽ എൽ ഫാഷറിൽ നിന്ന് പിൻവാങ്ങിയെന്നും നഗരം തിരിച്ചുപിടിക്കുമെന്നും സുഡാനീസ് സായുധ സേനയുടെ (എസ്എഎഫ്) കമാൻഡർ അബ്ദുൽ ഫത്താഹ് അൽ-ബുർഹാൻ പ്രതികരിച്ചിരുന്നു.