'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ എട്ട് വിമാനങ്ങൾ വെടിവച്ചിട്ടതായി അമേരിക്കൻ പ്രസിഡൻ്റ്

'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ എട്ട് വിമാനങ്ങൾ വെടിവച്ചിട്ടതായി അമേരിക്കൻ പ്രസിഡൻ്റ്

 വാഷിങ്ടണ്‍ :പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ എട്ട് വിമാനങ്ങൾ വെടിവച്ചിട്ടതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടിയായാണ് ട്രംപ് വീണ്ടും അവകാശ വാദം ആവര്‍ത്തിച്ചത്. അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സാധ്യതയുണ്ടായിരുന്ന ആണവയുദ്ധം അമേരിക്ക തടഞ്ഞുവെന്നും യുദ്ധം രൂക്ഷമാകാന്‍ സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ പാകിസ്ഥാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ട്രംപ് നടത്തുന്ന സാധാരണ അവകാശവാദങ്ങള്‍ തന്നെയാണ് ഇത്തവണയും ആവര്‍ത്തിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചത് വ്യാപാര താരിഫുകള്‍ മുന്‍നിർത്തിയാണെന്ന് ട്രംപ് പറഞ്ഞു. കൂടാതെ യുദ്ധം പെട്ടന്ന് അവസാനിച്ചത് തൻ്റെ ഇടപെടല്‍ കൊണ്ടാണെന്നും 24 മണിക്കൂറിനുള്ളില്‍ യുദ്ധം പരിഹരിച്ചെന്നും ട്രംപ് അവകാശപ്പെട്ടു.ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഉണ്ടായ കനത്ത നാശനഷ്‌ടം മൂലം പാകിസ്ഥാൻ ഡയറക്‌ടര്‍ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ഇന്ത്യൻ ഡിജിഎംഒയെ വിളിച്ചതായും ട്രംപ് പറഞ്ഞു. കൂടാതെ മെയ് 10 ന് വെടിനിര്‍ത്തര്‍ കരാർ പ്രാബല്യത്തില്‍ വരുന്നതോടെ വെടിവയ്പ്പുകളും സൈനിക നടപടികളും നിര്‍ത്തുമെന്ന് ഇരുപക്ഷവും സമ്മതിച്ചതായും ട്രംപ് പറഞ്ഞു.

റഷ്യ-യുക്രെയ്ൻ സമാധാന കരാറിനക്കുറിച്ച് ചോദിച്ചപ്പോള്‍ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനും യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്‌കിയും തമ്മില്‍ കടുത്ത വിദ്വേഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.റഷ്യ യുക്രെയ്‌ന്‍ സമാധാന കരാറുമായി ബന്ധപ്പെട്ട് അടുത്തിടെ ഫ്ലോറിഡയിലെ മിയാമിയിൽ സമാധാന ചർച്ചകൾ നടത്തിയിരുന്നു. റഷ്യൻ പ്രത്യേക ദൂതൻ കിറിൽ ദിമിത്രിവ്, സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷനർ, ജോഷ് ഗ്രുൻബോം എന്നിവരുൾപ്പെടെയുള്ള അമേരിക്കൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തി. അതിനുശേഷം യുക്രെയ്‌നിൽ സമാധാനം കൈവരിക്കുന്നതിന് റഷ്യ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വിദേശ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പ്രസ്‌താവിച്ചു.

"യുക്രെയ്ൻ സംഘർഷം പരിഹരിക്കാനും ആഗോള സുരക്ഷ പുനഃസ്ഥാപിക്കാനും അമേരിക്കയുടെ ശ്രമങ്ങളെയും പിന്തുണയെയും റഷ്യ വളരെയധികം വിലമതിക്കുന്നു," പ്രസ്‌താവനയിൽ പറയുന്നു.

അതേസമയം റഷ്യ-യുക്രെയ്ന്‍ സമാധാനത്തിനായി റഷ്യയോട് സമ്മര്‍ദം ചെലുത്താന്‍ വോളോഡിമിർ സെലെൻസ്‌കി അമേരിക്കയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് റഷ്യയും അമേരിക്കയും തമ്മിൽ ചർച്ചകൾ നടന്നത്. യുക്രെയ്‌നിനുള്ള സുരക്ഷാ ഉറപ്പുകൾ വാഗ്‌ദാനം ചെയ്യുന്നതിനായി ട്രംപിൻ്റെ 20 പോയിൻ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റൊരു യോഗം ചേരുന്നതായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു.