റഫാൽ വിമാനങ്ങൾ തകർന്നെന്ന പ്രചാരണം, വ്യാജം: ചൈനയുടെ എഐ ഉപയോഗിച്ചുള്ള കുതന്ത്രമെന്ന് യുഎസ്

വാഷിങ്ടൺ: ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിക്കിടെ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ തകർക്കപ്പെട്ടു എന്ന പ്രചാരണത്തിനു പിന്നിൽ ചൈനയാണെന്ന് യുഎസിൻ്റെ നിർണായക റിപ്പോർട്ട്. യുഎസ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മിഷൻ യുഎസ് കോൺഗ്രസിനു സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചൈനീസ് യുദ്ധവിമാനമായ ജെ-35ൻ്റെ വിൽപന പ്രോത്സാഹിപ്പിക്കുന്നതിനായി, ഫ്രഞ്ച് നിർമിത റഫാൽ വിമാനങ്ങളെ താറടിച്ചുകാണിക്കുകയായിരുന്നു ഈ വ്യാജ പ്രചാരണത്തിൻ്റെ പ്രധാന ലക്ഷ്യം. റഫാലിൻ്റെ ആഗോള വിപണി സാധ്യതകളെ തകർക്കുക എന്നതായിരുന്നു ബീജിങ്ങിൻ്റെ പ്രധാന ലക്ഷ്യം.
എഐ ഉപയോഗിച്ച് വ്യാജ പ്രചാരണം
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനായി ചൈന സമൂഹമാധ്യമങ്ങളിൽ ഒരു ക്യാംപയിൻ ആരംഭിച്ചു. ഇതിനായി ചൈന വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്. ചൈനീസ് യുദ്ധ വിമാനങ്ങൾ തകർത്ത റഫാലിൻ്റെ അവശിഷ്ടങ്ങളെന്ന പേരിലുള്ള എഐ ചിത്രങ്ങളും വിഡിയോ ഗെയിമുകളും ഈ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് വ്യാപകമായി പ്രചരിപ്പിച്ചു. ചൈനീസ് പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ, ഫ്രഞ്ച് വിമാനങ്ങളെ നശിപ്പിച്ചതായി ചിത്രീകരിക്കാനാണ് ഇവർ ശ്രമിച്ചത്. ഇത് ചൈനയുടെ ഗ്രേ സോൺ തന്ത്രത്തിൻ്റെ ഭാഗമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പാക് ആയുധങ്ങൾ ചൈനയുടേത്
കഴിഞ്ഞ മെയ് മാസത്തിലാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഏപ്രിലിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളും സൈനികകേന്ദ്രങ്ങളും വ്യോമതാവളങ്ങളും ഇന്ത്യ ആക്രമിച്ചത്. ഈ സംഘർഷം ഫലത്തിൽ ഇന്ത്യ-ചൈന സംഘർഷമായും കണക്കാക്കപ്പെട്ടിരുന്നു. കാരണം, ഇന്ത്യയെ ആക്രമിക്കാൻ പാകിസ്താൻ ഉപയോഗിച്ചിരുന്നത് കൂടുതലും ചൈനയുടെ ആയുധങ്ങളായിരുന്നു. ചൈനീസ് നിർമിത ജെഎഫ്-17, ജെ-10 യുദ്ധ വിമാനങ്ങളും പിഎൽ-15 എന്ന ചൈനീസ് മിസൈലുമാണ് പാകിസ്ഥാൻ ഇന്ത്യയ്ക്ക് നേരെ പ്രയോഗിച്ചത്.
ഇന്ത്യ-പാക് സംഘർഷം തങ്ങളുടെ ആയുധങ്ങളുടെ മേന്മ ഉയർത്തിക്കാട്ടാനുള്ള അവസരമായി ചൈന വിനിയോഗിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. ഇന്ത്യയുടെ സൈനിക നില മെച്ചപ്പെട്ടതിന് പിന്നാലെയാണ് ചൈന വ്യാജ പ്രചാരണങ്ങൾ ആരംഭിച്ചത്. ഇന്ത്യ പാകിസ്‌താൻ്റെ അഞ്ച് യുദ്ധവിമാനങ്ങളും ഒരു വ്യോമപ്രതിരോധ സംവിധാനവും തകർത്തതായി എയർ ചീഫ് മാർഷൽ എ.പി. സിംഗ് ഓഗസ്റ്റിൽ സ്ഥിരീകരിച്ചിരുന്നു. അതിർത്തി തർക്കം നിലനിൽക്കെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി എസ് സി ഒ ഉച്ചകോടിക്കായി ചൈനയിലെത്തിയത് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ 50 ശതമാനം നികുതിയുടെ പശ്ചാത്തലത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.