"പരമാധികാര രാഷ്ട്രത്തെ ഏകപക്ഷീയമായി ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം": സൊഹ്രാൻ മംദാനി

"പരമാധികാര രാഷ്ട്രത്തെ ഏകപക്ഷീയമായി ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം": സൊഹ്രാൻ മംദാനി

ന്യൂയോർക്ക് : വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയേയും ഭാര്യയേയും യുഎസ് സൈന്യം പിടികൂടിയ സംഭവത്തില്‍ പ്രതികരിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്രാൻ മംദാനി. യുദ്ധ സമാനമായ പ്രവൃത്തി എന്നും അന്താരാഷ്‌ട്ര നിയമലംഘനമെന്നും സംഭവത്തെ മംദാനി വിശേഷിപ്പിച്ചു. 'ഇത് ഫെഡറൽ, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതാണ്, കോസ്‌മോപൊളിറ്റൻ ലോക നഗരത്തിൽ താമസിക്കുന്ന പതിനായിരക്കണക്കിന് വെനസ്വേലക്കാരെ ഇത് ബാധിക്കും' എന്നും മംദാനി പറഞ്ഞു.

"വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയേയും ഭാര്യയേയും യുഎസ് സൈന്യം പിടികൂടിയതിനെക്കുറിച്ചും ന്യൂയോർക്ക് സിറ്റിയിൽ ഫെഡറൽ കസ്റ്റഡിയിൽ ആസൂത്രിതമായി തടവിലാക്കിയതിനെക്കുറിച്ചും ഇന്ന് രാവിലെ എനിക്ക് വിവരം ലഭിച്ചു. ഒരു പരമാധികാര രാഷ്ട്രത്തെ ഏകപക്ഷീയമായി ആക്രമിക്കുന്നത് യുദ്ധവും ഫെഡറൽ, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്." -മംദാനി എക്‌സില്‍ കുറിച്ചു."ഭരണമാറ്റത്തിനായുള്ള ഈ നഗ്നമായ ശ്രമം വിദേശത്തുള്ളവരെ മാത്രമല്ല, പതിനായിരക്കണക്കിന് വെനസ്വേലക്കാർ ഉൾപ്പെടെ ന്യൂയോർക്കുകാരെ നേരിട്ട് ബാധിക്കുന്നു. എന്‍റെ ശ്രദ്ധ അവരുടെയും ഓരോ ന്യൂയോർക്കുകാരന്‍റെയും സുരക്ഷയാണ്, എന്‍റെ ഭരണകൂടം സാഹചര്യം നിരീക്ഷിക്കുകയും പ്രസക്തമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നത് തുടരും," അദ്ദേഹം കൂട്ടിച്ചേർത്തു.വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്ലോറസും കാരക്കാസിൽ നിന്നാണ് പിടിക്കപ്പെട്ടത്. പിന്നാലെ നാടുകടത്തപ്പെടടുകയും ചെയ്‌തു. ഇരുവർക്കുമെതിരെ മയക്കുമരുന്ന് കടത്ത്, ഭീകര ഗൂഢാലോചനകൾ എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ടിട്ടുണ്ടെന്നും വിചാരണ നേരിടേണ്ടി വരുമെന്നും അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് പറഞ്ഞു.

"അമേരിക്ക ഇന്നലെ നേടിയ പോലൊന്ന് ലോകത്തിലെ ഒരു രാജ്യത്തിനും നേടാനാകില്ല. വ്യക്തമായി പറഞ്ഞാല്‍ ഇത്രയും ചുരുങ്ങിയ സമയം കൊണ്ട്. നമ്മുടെ സൈനികർ മഡുറോയേയും ഭാര്യയേയും പിടികൂടിയതോടെ വെനിസ്വേലയിലെ എല്ലാ സൈനിക ശേഷികളും ദുർബലമായി." -ട്രംപ് പറഞ്ഞു.

"ഇരുട്ടായിരുന്നു, തീവ്രവുമായിരുന്നു. പക്ഷേ അദ്ദേഹത്തോടൊപ്പം ഭാര്യ സിലിയ ഫ്ലോറസും പിടിക്കപ്പെട്ടു. ഇരുവരും ഇപ്പോൾ അമേരിക്കൻ നീതിന്യായ സംവിധാനത്തെ അഭിമുഖീകരിക്കുന്നു. ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിൽ മഡുറോയും ഫ്ലോറസും കുറ്റാരോപിതരാണ്," അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് കടത്തിൽ മഡുറോയ്‌ക്കും ഭാര്യയ്‌ക്കും ഉള്ള പങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നും അമേരിക്കൻ മണ്ണില്‍ ഇരുവരും വിചാരണ നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. അവരെ നിലവിൽ ന്യൂയോർക്കിലേക്ക് മാറ്റുകയാണെന്നും വിചാരണ ന്യൂയോർക്കിലാണോ ഫ്ലോറിഡയിലാണോ നടക്കുക എന്ന കാര്യം അധികാരികൾ പിന്നീട് തീരുമാനിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.