ആരതിയുടെ ആത്മഹത്യ: ഭർത്താവ് അതുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; പ്രതികുറ്റം സമ്മതിച്ചു

ആരതിയുടെ ആത്മഹത്യ: ഭർത്താവ് അതുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; പ്രതികുറ്റം സമ്മതിച്ചു

തിരുവനന്തപുരം: ആറ്റുകാലിൽ ആരതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അതുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി. ആരതിയെ ക്രൂരമായി മർദിച്ചിരുന്നതായി അതുൽ പോലീസിന് മുൻപിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

10 മാസമായി താൻ നേരിടുന്ന ശാരീരിക പീഡനങ്ങളെക്കുറിച്ചാണ് ആരതിയുടെ ആത്മഹത്യ കുറിപ്പിലുള്ളത്. ഭർത്താവിൽ നിന്ന് ഒരു തരത്തിലുള്ള സ്നേഹവും ലഭിക്കുന്നില്ലെന്നും, സാമ്പത്തിക ചൂഷണവും മർദനവും സഹിക്കാൻ കഴിയാത്തതിനാലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും ആരതി കുറിപ്പിൽ വ്യക്തമാക്കുന്നു. ആരതിയുടെ ശരീരത്തിലെ മുറിവുകളുടെ ദൃശ്യങ്ങളും, ഭർത്താവിന്റെ മർദനത്തെക്കുറിച്ച് അമ്മയോട് സംസാരിക്കുന്ന വാട്സ്ആപ്പ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. മൃതദേഹത്തിൽ 13-ഓളം മുറിവുകൾ കണ്ടെത്തിയത് മർദനം എത്രത്തോളം ക്രൂരമായിരുന്നു എന്നതിന് തെളിവാണ്.

പണത്തിനും സ്വർണത്തിനുമുള്ള പീഡനം

ആരതിയുടെ 50 പവനിലധികം സ്വർണം അതുൽ പണയം വെച്ചതായും, സ്വർണത്തിനും പണത്തിനും വേണ്ടി നിരന്തരം പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങൾ അതുലിന്റെ കുടുംബം നിഷേധിച്ചു. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴികളും ആരതിയുടെ വാട്സ്ആപ്പ് ചാറ്റുകളും കേസിൽ നിർണ്ണായക തെളിവുകളായി മാറും. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കും.