കാഫിർ’ സ്ക്രീൻഷോട്ട് കേസ് : ഡി.വൈ.എഫ്.ഐ നേതാവ് അമൽ അറസ്റ്റിൽ

കാഫിർ’ സ്ക്രീൻഷോട്ട് കേസ് : ഡി.വൈ.എഫ്.ഐ നേതാവ് അമൽ അറസ്റ്റിൽ

കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ‘കാഫിർ’ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ഒരു സി.പി.എം – ഡി.വൈ.എഫ്.ഐ നേതാവ് കൂടി പോലീസിന്റെ പിടിയിലായി . ഡി.വൈ.എഫ്.ഐ വടകര ടൗൺ മേഖല ബ്ലോക്ക് കമ്മിറ്റി അംഗവും കൽപറ്റ കല്ലങ്കുഴി ബ്രാഞ്ച് അംഗവുമായ അമലിനെയാണ് പ്രത്യേക അന്വേഷണ സംഘം  അറസ്റ്റ് ചെയ്തത്. 

തിരഞ്ഞെടുപ്പ് അന്തരീക്ഷം മലിനമാക്കുന്ന രീതിയിലുള്ള വ്യാജ സ്ക്രീൻഷോട്ട് ‘റെഡ് ബറ്റാലിയൻ’  എന്ന സി.പി.എം അനുഭാവികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ആദ്യം പ്രചരിപ്പിച്ചത് അമലാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കേസിന്റെ ഭാഗമായി എ.സ്.ഐ.ടി നേരത്തെ അമലിനെ വിളിപ്പിച്ചു ചോദ്യം ചെയ്തിരുന്നു. അതിനുശേഷമാണ് കൃത്യമായ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം, കേസിൽ നേരത്തെ അറസ്റ്റിലായ സി.പി.എം നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നൽകിയ ഹർജി വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കോഴിക്കോട് സെഷൻസ് കോടതി ജിതിൻ ഭാസ്കറിന് അനുവദിച്ച കർശന ജാമ്യ വ്യവസ്ഥകൾ പ്രതി പരസ്യമായി ലംഘിച്ചു എന്നതായിരുന്നു പ്രൊസിക്യൂഷന്റെയും പോലീസിന്റെയും പ്രധാന വാദം. ജിതിന് ജാമ്യം ലഭിച്ച് സബ് ജയിലിന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ സി.പി.എം വടകര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. ഈ നിയമവിരുദ്ധ പ്രകടനവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത പുതിയ കേസിൽ ജിതിൻ ഭാസ്കറും പ്രതിയാണ്. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പോലീസ് കോടതിയെ സമീപിച്ചതെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു.

ഇതിനിടെ, കേസിൽ വരുംദിവസങ്ങളിൽ പ്രതി ചേർക്കപ്പെട്ടേക്കുമെന്ന് കരുതുന്ന ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റും അദ്ധ്യാപകനുമായ റിബേഷ് രാമകൃഷ്ണന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. റിബേഷിന് മുൻകൂർ ജാമ്യം നൽകുന്നതിനെ സർക്കാർ പ്രൊസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തിരുന്നുവെങ്കിലും കോടതി പ്രതിക്ക് ജാമ്യം നൽകുകയായിരുന്നു. വിവാദമായ കാഫിർ പരാമർശമടങ്ങിയ സ്ക്രീൻഷോട്ട് റെഡ് എന്റർടൈൻമെന്റ് ഗ്രൂപ്പുകളിൽ ആദ്യമായി പോസ്റ്റ് ചെയ്തത് ആറങ്ങോട്ട് എം.എൽ.പി സ്കൂൾ അധ്യാപകൻ കൂടിയായ റിബേഷാണെന്ന് കേസിൽ ആദ്യം ആരോപണം നേരിട്ട എം.എസ്.എഫ് (MSF) നേതാവ് മുഹമ്മദ് കാസിം വെളിപ്പെടുത്തിയിരുന്നു. റിബേഷ് ഉൾപ്പെടെയുള്ള ഇടത് നേതാക്കളെ സംരക്ഷിക്കാനാണ് പോലീസ് ആദ്യം ശ്രമിച്ചതെന്നും ഉയർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിലൂടെയാണ് ഇപ്പോൾ സത്യാവസ്ഥ പുറത്തുവരുന്നതെന്നും കാസിം കൂട്ടിച്ചേർത്തു.