ശബരിമല സ്വർണ്ണക്കൊള്ള കേസ് : നിർണ്ണായക ശാസ്ത്രീയ പരിശോധന ഇന്ന് .

ശബരിമല സ്വർണ്ണക്കൊള്ള കേസ് : നിർണ്ണായക ശാസ്ത്രീയ പരിശോധന ഇന്ന് .

എറണാകുളം : ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം അന്തിമഘട്ടത്തിലേക്ക്. കേസിൽ കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിൻ്റെ  ഭാഗമായി, പ്രത്യേക അന്വേഷണ സംഘത്തിൻ്റെ   നേതൃത്വത്തിൽ സന്നിധാനത്ത് ഇന്ന് വൈകിട്ട് 5 മണിക്ക് സ്വർണ്ണ പരിശോധന ആരംഭിക്കും. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് നടപടികൾ നടക്കുന്നത്.

കേസിൽ നിർണ്ണായകമായ കട്ടളപ്പാളിയുടെ മുകൾഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പ്രഭാമണ്ഡലം ഇത്തവണ പൂർണ്ണമായും ഇളക്കിയാണ് സാമ്പിൾ ശേഖരണം നടത്തുക. ഇതിനുപുറമെ, കട്ടളപ്പാളിയുടെ താഴ്ഭാഗത്തുനിന്നും സാമ്പിളുകൾ ശേഖരിക്കും. കട്ടളപ്പാളികളിൽ ഘടിപ്പിച്ച ദശാവതാരങ്ങൾ, രാശി ചിഹ്നങ്ങൾ എന്നിവ ആലേഖനം ചെയ്ത പാളികളിൽ നിന്നും, ശിവരൂപം-വ്യാളീരൂപം എന്നിവ അടങ്ങിയ പ്രഭാമണ്ഡലത്തിൽ നിന്നും സ്വർണ്ണം കവർന്നതായാണ് അന്വേഷണ സംഘത്തിൻ്റെ   നിഗമനം. 

നേരത്തെ ശേഖരിച്ച ദ്വാരപാലക ശിൽപ്പങ്ങളുടെയും കട്ടള പാളികളുടെയും സാമ്പിളുകൾ ജംഷദ്പൂരിലെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. ചെന്നൈ സ്മാർട് ക്രിയേഷൻ എന്ന സ്ഥാപനത്തിൽ വെച്ചാണ് സ്വർണ്ണം വേർതിരിച്ചെടുത്തതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ശാസ്ത്രീയ പരിശോധനകൾ നടത്തുന്നത്. ഈ പരിശോധനയുടെ ഫലം കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് അതീവ നിർണ്ണായകമാണ്.