സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ പടരുന്നു, പുതുതായി 5 പേർക്ക് കൂടി

സംസ്ഥാനത്ത് ഷിഗെല്ല  രോഗബാധ പടരുന്നു,  പുതുതായി  5 പേർക്ക് കൂടി

തിരുവനന്തപുരം :  ഷിഗെല്ല  രോഗബാധ പടരുന്നു.സംസ്ഥാനത്ത് 15 പേർക്ക് കൂടി പുതുതായി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കൊല്ലം ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശങ്ക വർദ്ധിപ്പിച്ചുകൊണ്ട് സംസ്ഥാനത്ത് ഇതുവരെ ഷിഗെല്ല ബാധിച്ച് ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, നിപ ബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് നിരീക്ഷണം പൂർത്തിയാക്കിയ 11 പേരെ ഉയർന്ന റിസ്ക് വിഭാഗത്തിൽ നിന്നും ഇന്ന് പൂർണ്ണമായി ഒഴിവാക്കി.കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഈ ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ പേർക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗവ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് നിലവിൽ കോഴിക്കോട് (57), വയനാട് (22), തൃശൂർ (12), ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ആരോഗ്യവകുപ്പ് ഔദ്യോഗികമായി ‘ഔട്ബ്രേക്ക്’ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനുപുറമെ മലപ്പുറം (24), തിരുവനന്തപുരം (17), കണ്ണൂർ (11), കൊല്ലം (10), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3) എന്നിവിടങ്ങളിലും ഈ ജൂൺ മാസം മാത്രം ഷിഗെല്ല രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലിനജലത്തിലൂടെയും പഴകിയ ഭക്ഷണത്തിലൂടെയും പടരുന്ന ബാക്ടീരിയൽ രോഗമായതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യവകുപ്പ് പ്രതിരോധം ശക്തമാക്കി.

മറുവശത്ത്, നിപ ബാധിച്ച ആദ്യ രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ്. ഇയാളുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി അഞ്ചാം ഡിവിഷനിലെ 51 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് നേരിട്ടെത്തി സന്ദർശനം നടത്തി ലക്ഷണങ്ങൾ ഉള്ളവരെ സ്ക്രീൻ ചെയ്തു.‌ പൊതുജനങ്ങളുടെ സംശയ നിവാരണത്തിനായി സജ്ജമാക്കിയ ജില്ലാ കൺട്രോൾ റൂമിലേക്ക് ഇതുവരെ 91 ഫോൺവിളികളാണ് എത്തിയത്. നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും ഇന്നും ജില്ലാ കൺട്രോൾ റൂമിൽ നിന്ന് ആരോഗ്യപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. സമ്പർക്കപ്പട്ടികയിലുള്ളവരുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനായി ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ (DMHP) ഭാഗമായി ഇതുവരെ 125 പേരെ കൗൺസിലർമാർ വിളിച്ച് ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.

പകർച്ചവ്യാധികൾ അതീവ ഗുരുതരമായി പടരുന്നു 

സംസ്ഥാനത്ത് പകർച്ചവ്യാധികൾ അതീവ ഗുരുതരമായി പടരുന്നതായി റിപ്പോർട്ട്. ഇന്ന് മാത്രം പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് 13,747 പേരാണ് ). ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ വ്യാപനം ആശങ്കയുണ്ടാക്കുകയാണ്. മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 56 കാരി ഡെങ്കിപ്പനി ബാധിച്ച് ഇന്ന് മരിച്ചു. ഈ മാസം ഇതുവരെ 1,560 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് മാത്രം 159 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു.എലിപ്പനിയും സംസ്ഥാനത്ത് വ്യാപകമാണ്. ഇന്ന് 22 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോൾ രണ്ടുപേർ മരിച്ചു. കൂടാതെ മലേറിയ നാല് പേർക്കും അമീബിക് മസ്തിഷ്കജ്വരം ഒരാൾക്കും സ്ഥിരീകരിച്ചിട്ടുണ്ട്.