അനുഭവിച്ച ആരോഗ്യപ്രതിസന്ധികളെക്കുറിച്ച് മനസ്സ് തുറന്ന് ഗായിക അൽകാ യാഗ്നിക്

അനുഭവിച്ച  ആരോഗ്യപ്രതിസന്ധികളെക്കുറിച്ച് മനസ്സ് തുറന്ന് ഗായിക അൽകാ യാഗ്നിക്

മുംബൈ: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മഭൂഷൺ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നും ഏറ്റുവാങ്ങിയതിന് പിന്നാലെ, തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രശസ്ത പിന്നണി ഗായിക അൽകാ യാഗ്നിക് . കഴിഞ്ഞ രണ്ട് വർഷമായി താൻ പൊതുവേദികളിൽ നിന്നും മാധ്യമശ്രദ്ധയിൽ നിന്നും മാറിനിൽക്കുകയായിരുന്നുവെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് കടന്നുപോയതെന്നും അവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിൽ വ്യക്തമാക്കി. തന്റെ ഈ പ്രതിസന്ധി ഘട്ടത്തിൽ ആരാധകർ നൽകിയ സ്നേഹത്തിനും പ്രാർത്ഥനകൾക്കും പിന്തുണയ്ക്കും അവർ നന്ദി അറിയിച്ചു.“കഴിഞ്ഞ രണ്ട് വർഷം വളരെ പ്രയാസകരമായിരുന്നു. ഞാൻ പൊതുജീവിതത്തിൽ നിന്ന് അകന്നുനിൽക്കുകയായിരുന്നു. എന്നാൽ, ഈ സമയമെല്ലാം നിങ്ങളുടെ സ്നേഹവും പ്രാർത്ഥനകളും സന്ദേശങ്ങളും എനിക്ക് വലിയൊരു താങ്ങായിരുന്നു,” അൽകാ യാഗ്നിക് കുറിച്ചു. താൻ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണെന്നും, ആരാധകരോടുള്ള ആദരസൂചകമായാണ് പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. 2024 ജൂണിൽ തനിക്ക് അപൂർവ്വമായ കേൾവിത്തകരാർ ബാധിച്ച വിവരം അവർ പുറത്തുവിട്ടിരുന്നു. വിമാനത്തിൽ നിന്ന് ഇറങ്ങിയ ഉടനെ പെട്ടെന്ന് കേൾവിശക്തി നഷ്ടപ്പെട്ടുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ അന്ന് വലിയ വാർത്തയായിരുന്നു.

രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഈ ബഹുമതി നൽകിയതിന് അവർ നന്ദി രേഖപ്പെടുത്തി. “ഈ ബഹുമതി എന്റെ പേരിൽ ആണെങ്കിലും, അത് എന്നെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആരാധകർക്ക് കൂടിയുള്ളതാണ്,” അൽകാ യാഗ്നിക് വ്യക്തമാക്കി. പതിറ്റാണ്ടുകളായി ഇന്ത്യൻ സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയ അൽകാ യാഗ്നിക്, ലതാ മങ്കേഷ്കർക്കും ആശാ ഭോസ്ലെയ്ക്കും ശേഷം ഏറ്റവും കൂടുതൽ സ്ത്രീ ഗാനങ്ങൾ പാടിയ ഗായികമാരിൽ ഒരാളാണ്.വിവിധ ഭാഷകളിലായി അറുന്നൂറോളം ഗാനങ്ങൾ ആലപിച്ചിട്ടുള്ള ആൽക്കയാഗ്നിക് കൊൽക്കത്തയിലാണ് ജനിച്ചത് .അൽക്കയോടൊപ്പം നിരവധിഗാനങ്ങൾ ആലപിച്ചിട്ടുള്ള കുമാർ സാനു ,ഷാൻ എന്നിവരടക്കം നിരവധി പ്രമുഖ ഗായകർ പോസ്റ്റിൽ ആശംസകൾ നേർന്ന് പ്രതികരിച്ചിട്ടുണ്ട് .