അയോധ്യ രാമക്ഷേത്ര അഴിമതി : ചമ്പത് റായിയുടെ സ്വത്തുവിവരങ്ങൾ തേടി പ്രത്യേക അന്വേഷണ സംഘം

അയോധ്യ രാമക്ഷേത്ര അഴിമതി : ചമ്പത് റായിയുടെ സ്വത്തുവിവരങ്ങൾ തേടി പ്രത്യേക അന്വേഷണ സംഘം

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ അഴിമതിക്കേസിൽ  വിശ്വഹിന്ദു പരിഷത്ത്  ദേശീയ ഉപാധ്യക്ഷനും, ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിൻ്റെ  മുൻ ജനറൽ സെക്രട്ടറിയുമായിരുന്നുചമ്പത്റായിയുടെ സ്വത്തുവിവരങ്ങൾ തേടി പ്രത്യേക അന്വേഷണ സംഘം. ചമ്പത് റായിയോട് അദ്ദേഹത്തിൻ്റെ സാമ്പത്തിക ഇടപാട് രേഖകളും അനുബന്ധ രേഖകളും അടിയന്തരമായി ഹാജരാക്കാൻ എസ്.ഐ.ടി ആവശ്യപ്പെട്ടിട്ടുണ്ട്.ബിനാമി പേരുകളിൽ എന്തെങ്കിലും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ചമ്പത് റായിക്ക് പുറമെ, മുൻ ട്രസ്റ്റ് അംഗം അനിൽ മിശ്ര, ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ ഗോപാൽ റാവു എന്നിവരുടെ സ്വത്തുവിവരങ്ങളും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൻ്റെ ഭാഗമായി ട്രസ്റ്റിൻ്റെ മുൻ ഓഡിറ്റ് റിപ്പോർട്ടുകൾ വീണ്ടും ഓഡിറ്റിംഗിന് വിധേയമാക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്.പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, പ്രതികൾ ക്ഷേത്രത്തിലെ കാണിക്കപ്പണത്തിൽ നിന്ന് പ്രതിദിനം 8 ലക്ഷം രൂപ വരെ തട്ടിയെടുത്തിരുന്നതായാണ് കണ്ടെത്തൽ. മോഷ്ടിച്ച പണം ക്ഷേത്രത്തിന് സമീപമുള്ള പാർക്കിലെത്തിച്ചാണ് പ്രതികൾ വീതം വെച്ചിരുന്നതെന്ന് കേസിൽ അറസ്റ്റിലായ അവിനാഷ് ശുക്ല പൊലീസിനോട് സമ്മതിച്ചു. തെളിവെടുപ്പിൻ്റെ ഭാഗമായി എസ്.ഐ.ടി ഇയാളെ ഈ പാർക്കിലെത്തിച്ചു. മോഷ്ടിച്ച കാണിക്കപ്പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് സംശയിക്കുന്ന ഒരു കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.