സിജെപി-കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച അവസാനിച്ചു; 'രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ചു

സിജെപി-കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച അവസാനിച്ചു; 'രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ചു

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും സിജെപിയും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച അവസാനിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് സിജെപി വക്താക്കള്‍ പറഞ്ഞു. സിജെപി മുന്നോട്ട് വച്ച മൂന്ന് ആവശ്യങ്ങളില്‍ രണ്ടെണ്ണത്തില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെന്ന സിജെപി പറയുന്നു.വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണം, മരിച്ച വിദ്യാര്‍ഥികളുടെ കുടുംബത്തിന് നഷ്‌ട പരിഹാരം നല്‍കണം എന്നീ ആവശ്യങ്ങളാണ് കേന്ദ്രം അംഗീകരിച്ചത്. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജി എന്നതില്‍ തങ്ങള്‍ ഉറച്ച് നിന്നുവെന്നും എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിന് അല്‍പം കൂടി സമയം നല്‍കുകയാണെന്നും വിഷയത്തില്‍ നാളെ വീണ്ടും ചര്‍ച്ചയുണ്ടാകുമെന്നും സിജിപി വക്താക്കള്‍ അറിയിച്ചു.

സിജെപിയുടെ പ്രതികരണം ഇങ്ങനെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യത്തിൽ തീരുമാനം അറിയിക്കാൻ സർക്കാർ നാളെ ഉച്ചവരെ സമയം ചോദിച്ചിട്ടുണ്ടെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) ദേശീയ വക്താവ് അശുതോഷ് റാങ്ക പറഞ്ഞു. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടാകുമെന്നും ധർമേന്ദ്ര പ്രധാനെ മന്ത്രിസ്ഥാനത്ത് നിന്ന് ഉടൻ തന്നെ നീക്കം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രക്ഷോഭകർ മുന്നോട്ട് വച്ച മറ്റ് രണ്ട് പ്രധാന ആവശ്യങ്ങളിൽ തത്വത്തിൽ അംഗീകാരം നൽകാൻ കേന്ദ്ര സർക്കാർ തയാറായിട്ടുണ്ടെന്ന് അശുതോഷ് റാങ്ക അറിയിച്ചു. നീറ്റ് പരീക്ഷാ തട്ടിപ്പുകളെ തുടർന്ന് ആത്മഹത്യ ചെയ്‌ത ഉദ്യോഗാർഥികളുടെ കുടുംബങ്ങൾക്ക് അർഹമായ സാമ്പത്തിക നഷ്‌ട പരിഹാരം നൽകുക, പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ പൊലീസും ഭരണകൂടവും ചുമത്തിയ എഫ്ഐആറുകളും മറ്റ് നിയമ നടപടികളും പൂർണമായി പിൻവലിക്കുക എന്നിവയാണ് തത്വത്തിൽ അംഗീകരിക്കപ്പെട്ട ആവശ്യങ്ങൾ.

ഡൽഹിയിലെ ജന്തർ മന്തറിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുമായി വിദ്യാർഥികളും യുവാക്കളും നടത്തിവരുന്ന സമരം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ തലത്തിൽ ചർച്ച നടന്നത്. കേന്ദ്ര ഭരണകൂടത്തെ പ്രതിനിധീകരിച്ച് കേന്ദ്ര മന്ത്രി ജെപി നദ്ദ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളാണ് ചർച്ചയിൽ പങ്കെടുത്തത്. മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്‌ചയ്ക്കും ആശയവിനിമയങ്ങൾക്കും ശേഷമാണ് കോക്ക്റോച്ച് ജനതാ പാർട്ടി വക്താക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ നിലപാട് വ്യക്തമാക്കിയത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയെന്നും, അതിന് ഉത്തരവാദിയായ വിദ്യാഭ്യാസ മന്ത്രി രാജിവയ്‌ക്കാതെ തങ്ങളുടെ പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പാർട്ടി വക്താക്കൾ ഊന്നിപ്പറഞ്ഞു.

ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബ്‌ ഓഫ് ഇന്ത്യയില്‍ ഇന്ന് ഉച്ചയ്‌ക്ക് 12.30നാണ് ചര്‍ച്ച ആരംഭിച്ചത്. ചര്‍ച്ച നിഷ്‌പക്ഷ വേദിയില്‍ വേണമെന്ന കോക്രോച്ച് ജനത പാര്‍ട്ടിയുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചിരുന്നു. ഇതോടെയാണ് ചര്‍ച്ച കോണ്‍സ്‌റ്റ്യൂഷന്‍ ക്ലബ്ബില്‍ നടത്താന്‍ തീരുമാനിച്ചത്.സോനം വാങ്‌ചുക്കിന്‍റെ 20 ദിവസത്തെ നിരാഹാര സമരം കേന്ദ്ര സര്‍ക്കാരിന്‍റെ ഉറപ്പിനെ തുടര്‍ന്ന് അവസാനിപ്പിച്ചതിന് പിന്നാലെയാണ് ചര്‍ച്ച നടക്കുന്നത്. നിഷ്‌പക്ഷ വേദിയില്‍ ചര്‍ച്ച നടത്തണമെന്ന തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് സിജെപി ദേശീയ വക്താവ് സൗരവ് ദാസ് പറഞ്ഞിരുന്നു. ചര്‍ച്ച നടത്താനായി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബ് ഓഫ് ഇന്ത്യയാണ് തെരഞ്ഞെടുത്തത്. സര്‍ക്കാര്‍ ജനങ്ങളുടെ ശബ്‌ദം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ചര്‍ച്ചയ്‌ക്ക് മുമ്പ് അദ്ദേഹം പറഞ്ഞു.നേരത്തെ മന്ത്രിയുടെ വസതിയിലോ ഓഫിസിലോ ചര്‍ച്ച നടത്താമെന്ന കേന്ദ്രത്തിന്‍റെ ക്ഷണം സിജിപി നിരസിച്ചിരുന്നു. പിന്നാലെ നിഷ്‌പക്ഷ വേദിയിലായിരിക്കണം ചര്‍ച്ചയെന്ന നിലപാടില്‍ സിജെപി ഉറച്ച് നില്‍ക്കുകയായിരുന്നു. ജൂലൈ 20നാണ് സിജെപിയും സര്‍ക്കാരും അവസാനമായി ചര്‍ച്ച നടത്തിയത്. സിജെപിയുടെ സൗരവ് ദാസും ആശുതോഷ്‌ റങ്കയും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുടെ വസതിയില്‍ എത്തി മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുകയായിരുന്നു.

എന്നാല്‍ കൂടിക്കാഴ്‌ച തങ്ങളെ കരുതല്‍ തടങ്കലില്‍ ആക്കുന്നതായിരുന്നുവെന്ന് ചര്‍ച്ചയ്‌ക്ക് പിന്നാലെ സിജിപി നേതാക്കള്‍ ആരോപിച്ചു. അതിന് പിന്നാലെയാണ് ചര്‍ച്ച നിഷ്‌പക്ഷ വേദിയില്‍ മാത്രമെ ഇനിയുണ്ടാകൂവെന്ന് പാര്‍ട്ടി അറിയിച്ചത്. അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്‌ക്കും വരെയും ജന്തര്‍ മന്തറില്‍ സമരം തുടരുമെന്ന് സിജെപി അറിയിച്ചു.

https://www.worldm.news/national/union-cabinet-approves-bill--33966