റിസര്‍വേഷന്‍ സുഗമമാക്കുന്നു ; ജൂലൈ പതിനഞ്ചിനകം ഐആര്‍സിടിയുടെ പുതിയ വെബ്‌സൈറ്റ്

റിസര്‍വേഷന്‍ സുഗമമാക്കുന്നു ; ജൂലൈ പതിനഞ്ചിനകം ഐആര്‍സിടിയുടെ പുതിയ വെബ്‌സൈറ്റ്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന്, ജൂലൈ 15-നകം പുതിയതും മെച്ചപ്പെട്ടതുമായ ഐ.ആര്‍.സി.ടി.സി. വെബ്സൈറ്റ് പുറത്തിറക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ജയ്പുരിലെ മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളുമായുള്ള ആശയവിനിമയത്തിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.വെബ്സൈറ്റിലെ ക്യാപ്ച സംവിധാനത്തിലെ പ്രശ്‌നങ്ങളും ടിക്കറ്റ് ബുക്കിങുമായി ബന്ധപ്പെട്ട മറ്റ് ബുദ്ധിമുട്ടുകളും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിച്ചതോടെയാണ് മന്ത്രിയുടെ അടിയന്തര ഇടപെടല്‍. പരാതികള്‍ ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ മന്ത്രി, ഉടന്‍ തന്നെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും 30 ദിവസത്തിനകം പുതിയ വെബ്സൈറ്റ് വികസിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് നവീകരിച്ച ഐ.ആര്‍.സി.ടി.സി. പ്ലാറ്റ്ഫോം ജൂലൈ 15-ഓടെ സമാരംഭിക്കാന്‍ സജ്ജമാകുമെന്ന് അദ്ദേഹം അറിയിച്ചത്.രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് റെയില്‍വേ യാത്രക്കാരുടെ ടിക്കറ്റ് ബുക്കിങ് മെച്ചപ്പെടുത്തുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. നവീകരിച്ച പോര്‍ട്ടലില്‍ കൂടുതല്‍ ഉപയോക്തൃ-സൗഹൃദമായ ഇന്റര്‍ഫേസ്, മികച്ച പ്രവര്‍ത്തനക്ഷമത, സുഗമമായ ബുക്കിങ് എന്നിവ പ്രതീക്ഷിക്കുന്നു.

2002-ലാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഇന്റര്‍നെറ്റ് ടിക്കറ്റ് ബുക്കിങ് സേവനങ്ങള്‍ ആരംഭിച്ചത്. നിലവില്‍, രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന ട്രെയിന്‍ ടിക്കറ്റുകളില്‍ ഏകദേശം 88 ശതമാനവും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് വില്‍ക്കപ്പെടുന്നത്.നിലവിലെ പി.ആര്‍.എസില്‍ മിനിറ്റില്‍ 32,000 ടിക്കറ്റുകളാണ് ബുക്ക് ചെയ്യാനാവുക. ഇതില്‍ നിന്ന് ഏകദേശം അഞ്ചിരട്ടി വര്‍ധനയാണിത്.