തൃണമൂൽ വിട്ട മൂന്ന് പ്രമുഖ മുൻ രാജ്യസഭാ എംപി മാർ ബിജെപിയിൽ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വിട്ട പ്രമുഖ നേതാക്കളും മുൻ രാജ്യസഭാ എംപിമാരുമായ സുസ്മിത ദേവ്, സുഖേന്ദു ശേഖർ റോയ്, പ്രകാശ് ചിക് ബരാവൂക്ക് എന്നിവർ ബിജെപിയിൽ ചേർന്നു. വ്യാഴാഴ്ച സാൾട്ട് ലേക്കിലെ പശ്ചിമ ബംഗാൾ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. പാർട്ടിയിൽ ചേർന്ന് മണിക്കൂറുകൾക്കകം തന്നെ, ഈ മാസം നടക്കാനിരിക്കുന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ഇവരെ മൂന്നുപേരെയും ബിജെപി തങ്ങളുടെ ഔദ്യോഗിക സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കുകയും ചെയ്തു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസിന്റെ പരാജയത്തിന് പിന്നാലെ പാർട്ടി നേതൃത്വവുമായി വിയോജിപ്പിലായ മൂവരും കഴിഞ്ഞ മാസമാണ് രാജ്യസഭാ എംപി സ്ഥാനവും ടിഎംസി അംഗത്വവും രാജിവെച്ചത്. ഇതേത്തുടർന്ന് ഒഴിഞ്ഞുകിടക്കുന്ന മൂന്ന് സീറ്റുകളിലേക്ക് ജൂലൈ 24-നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.തൃണമൂൽ കോൺഗ്രസിലെ അഴിമതിയിൽ മനംമടുത്താണ് പാർട്ടി വിട്ടതെന്ന് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം സുസ്മിത ദേവും സുഖേന്ദു ശേഖർ റോയും പ്രതികരിച്ചു. ടിഎംസി നേതാക്കൾക്ക് ബിജെപിയുടെ വാതിലുകൾ അടഞ്ഞിരിക്കുകയാണെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും, എന്നാൽ അഴിമതിയിൽ പങ്കാളികളാകാത്ത ഇത്തരം ജനകീയ നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നത് ഒരു സവിശേഷ സാഹചര്യമായി കാണണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ വ്യക്തമാക്കി