യൂട്യൂബ് വീഡിയോകൾ കണ്ട് വീട്ടിൽ പ്രസവിക്കാൻ ശ്രമം: യുവതിക്ക് രക്തസ്രാവത്തെത്തുടർന്ന് ദാരുണാന്ത്യം

യൂട്യൂബ് വീഡിയോകൾ കണ്ട് വീട്ടിൽ പ്രസവിക്കാൻ ശ്രമം:  യുവതിക്ക് രക്തസ്രാവത്തെത്തുടർന്ന് ദാരുണാന്ത്യം

തിരുപ്പൂർ: അലോപ്പതി ചികിത്സയോടും സിസേറിയനോടുമുള്ള വിമുഖത മൂലം യൂട്യൂബ് വീഡിയോകൾ കണ്ട് വീട്ടിൽ പ്രസവിക്കാൻ ശ്രമിച്ച യുവതി മരിച്ചു. പ്രസവത്തിന് ശേഷം ഉണ്ടായ അമിത രക്തസ്രാവമാണ് മരണകാരണം. സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ശശികലയുടെ ജീവൻ രക്ഷിക്കാനായില്ല.ശശികലയുടെ രണ്ടാമത്തെ പ്രസവമായിരുന്നു ഇത്. ആദ്യ പ്രസവം സിസേറിയൻ ആയിരുന്നതിനാൽ, രണ്ടാമതും സിസേറിയൻ ഒഴിവാക്കാനാണ് കുടുംബം വീട്ടിൽ വെച്ചുതന്നെ പ്രസവിക്കാൻ തീരുമാനിച്ചത്. ഇതിനായി യൂട്യൂബ് വീഡിയോകളെയാണ് ഇവർ ആശ്രയിച്ചത്.

കുടുംബം ആരോഗ്യവകുപ്പിന്റെയോ മറ്റ് മെഡിക്കൽ പരിശോധനകളുടെയോ സഹായം തേടിയിരുന്നില്ല. ഗർഭകാല പരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. യുവതിയുടെ ഭർത്താവ് കൊളന്തൈസാമിക്കെതിരെ കേസെടുത്തു. മനഃപൂർവ്വമല്ലാത്ത നരഹത്യ, നാഷണൽ മെഡിക്കൽ കമ്മീഷൻ ആക്ട് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കുടുംബം ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അവഗണിച്ചോ എന്നും, വീട്ടിലെ പ്രസവത്തിന് ആരെങ്കിലും അനധികൃതമായി സഹായിച്ചിട്ടുണ്ടോ എന്നും ആരോഗ്യവകുപ്പ് പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്