അമ്മയെയും അമ്മൂമ്മയെയും ബന്ധുവിനെയും വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി

ബെംഗളൂരു: നഗരത്തെ നടുക്കി ഒരേ കുടുംബത്തിലെ മൂന്ന് പേരെ യുവാവ് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ഡ്രൈവറായി ജോലി ചെയ്യുന്ന പ്രശാന്ത് (34) എന്നയാളാണ് അമ്മ മംഗളമ്മ (55), അമ്മൂമ്മ നഞ്ചമ്മ, അളിയൻ സതീഷ് (50) എന്നിവരെ മാരകായുധം ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രശാന്ത് വീട്ടിനുള്ളിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. ശനിയാഴ്ചയാണ് നാടിനെ നടുക്കിയ ഈ സംഭവം പോലീസ് പുറത്തുവിട്ടത്.കൊല്ലപ്പെട്ട മംഗളമ്മ ഗാർമെന്റ്സ് ഫാക്ടറി ജീവനക്കാരിയും നഞ്ചമ്മ ശുചീകരണ തൊഴിലാളിയുമായിരുന്നു. അവിവാഹിതനായ സതീഷ് പ്ലംബറായി ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകങ്ങൾ നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽ വച്ച് മൂവരെയും വെട്ടി വീഴ്ത്തിയ ശേഷം പ്രശാന്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബഹളം കേട്ടെത്തിയ നാട്ടുകാർ ഇയാളെ തടഞ്ഞു വെച്ച് വീട്ടിനുള്ളിലാക്കി പൂട്ടുകയായിരുന്നു.ഇതിനുശേഷമാണ് ഇയാൾ മുറിക്കുള്ളിൽ കയറി ജീവനൊടുക്കിയതെന്ന് കരുതപ്പെടുന്നു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. പ്രശാന്തിന് ചില മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാളുടെ മുൻകാല മെഡിക്കൽ രേഖകൾ പോലീസ് പരിശോധിച്ചുവരികയാണ്.