അൽമയെ ഭർത്താവ് കൊന്നത് കുട്ടികളില്ലാത്തതിനാൽ

തിരുവനന്തപുരം: കല്യാണം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിനെ തുടർന്നാണ് ഭാര്യ അൽമയെ (33) കുത്തിക്കൊന്നതെന്നു ഭർത്താവ് വിഷ്ണുനാഥിന്റെ (36) മൊഴി. നെയ്യാറ്റിന്‍കരയിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ചെങ്കൽ പഞ്ചായത്തിലെ വ്ലാത്തങ്കര സ്വദേശി എംഎല്‍ അല്‍മയാണ് മരിച്ചത്. പിന്നാലെ വിഷ്ണുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴുത്തിനു കുത്തേറ്റാണ് അൽമ മരിച്ചത്.കുഞ്ഞുങ്ങളില്ലാത്തതിനെ ചൊല്ലി ഭാര്യയുമായി ഏറെ നാളായി തർക്കമുണ്ടായിരുന്നുവെന്നു വിഷ്ണു പൊലീസിനോടു പറഞ്ഞു. ഇന്നും ഇതുസംബന്ധിച്ചു തർക്കമുണ്ടായി. ആ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ലെന്നും വിഷ്ണുനാഥിന്റെ മൊഴിയിലുണ്ട്. രാവിലെ 8 മണിക്കും 8.30 നും ഇടയിലാണ് സംഭവം.ഭാര്യയെ കുത്തിയ ശേഷം വുഷ്ണുനാഥ് അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിവരം പറയുകയായിരുന്നു. സഹോദരൻ അറിയിച്ചതനുസരിച്ച് പൊലീസ് വീട്ടിലെത്തിയപ്പോൾ അൽമ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. പിന്നാലെ വിഷ്ണുവിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തു.വിഷ്ണുനാഥിനെ നാളെ കോടതിയിൽ ഹാജരാക്കും. അൽമയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.പ്രതി വിഷ്ണുനാഥ് പിഎസ്‍സി കോച്ചിങ് സെന്ററുകളില്‍ ക്ലാസെടുക്കുന്ന അധ്യാപകനാണ്. 9 വർഷം മുൻപ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് വിഷ്ണവും അൽമയും.