ആറ് ബാങ്ക് അക്കൗണ്ടുകളിലായി 1.64 കോടി രൂപയുടെ നിക്ഷേപം; അരൂപ് ബിശ്വാസിന് മൊത്തം 2.09 കോടി രൂപ ആസ്‌തി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസിൻ്റെ ടോളിഗഞ്ച് മണ്ഡലത്തിൽ നിന്നുള്ള പ്രമുഖ സ്ഥാനാർഥിയുമായ അരൂപ് ബിശ്വാസിന് 2.09 കോടി രൂപയുടെ ആസ്‌തി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് അരൂപ് തൻ്റെ ആസ്‌തി പ്രഖ്യാപിച്ചത്. 2021-ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 1.5 കോടി രൂപയായിരുന്നു പ്രഖ്യാപിത ആസ്‌തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആസ്‌തിയില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായത്.
നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച്, അരൂപിന് 1.83 കോടി രൂപയുടെ ജംഗമ ആസ്‌തിയുണ്ടെന്ന് പ്രഖ്യാപിച്ചു. 1.51 ലക്ഷം രൂപ പണമായി കൈവശം വച്ചിരിക്കുന്ന അദ്ദേഹത്തിന് ആറ് ബാങ്ക് അക്കൗണ്ടുകളും 1.64 കോടി രൂപയുടെ നിക്ഷേപവുമുണ്ട്. മ്യൂച്വൽ ഫണ്ടുകളിലും ഇക്വിറ്റി ഷെയറുകളിലുമായി 33.49 ലക്ഷം രൂപയും പ്രോവിഡന്‍ഡ് ഫണ്ട് സേവിങുകളിലായി 32 ലക്ഷം രൂപയും ബിശ്വാസിൻ്റെ നിക്ഷേപങ്ങളിൽ ഉൾപ്പെടുന്നു. മൂന്ന് ഇൻഷുറൻസ് പോളിസികളിലും അദ്ദേഹം നിക്ഷേപിച്ചിട്ടുണ്ട്.തനിക്ക് ഒരു വാഹനവും സ്വന്തമായിട്ടില്ലെന്നും ഏതെങ്കിലും വ്യക്തിയിൽ നിന്നോ ധനകാര്യ സ്ഥാപനത്തിൽ നിന്നോ കുടിശ്ശികയുള്ള വായ്‌പകളോ ബാധ്യതകളോ ഇല്ലെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 14 ലക്ഷം രൂപയിൽ കൂടുതൽ വിലമതിക്കുന്ന 125 ഗ്രാം സ്വർണാഭരണങ്ങൾ അദ്ദേഹം കൈവശം വച്ചിരിക്കുന്നു. സ്ഥാവര ആസ്‌തികളുടെ കാര്യത്തിൽ, ന്യൂ അലിപൂരിലെ ദുർഗാപൂർ കോളനിയിൽ 1,500 ചതുരശ്ര അടി വിസ്‌തീർണമുള്ള ഒരു വീട് ബിശ്വാസിനുണ്ട്, അതിൻ്റെ വിപണി മൂല്യം ഏകദേശം 25 ലക്ഷം രൂപയാണ്.
അദ്ദേഹത്തിന് കാർഷിക ഭൂമിയോ കാർഷികേതര ഭൂമിയോ കുടുംബ സ്വത്തോ ഇല്ല.ബിശ്വാസിനെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2006 ൽ 16.44 ലക്ഷം രൂപയിൽ നിന്ന് 2011 ൽ 75.32 ലക്ഷം രൂപയായും 2021 ൽ 1.15 കോടി രൂപയായും നിലവിൽ ഏകദേശം 2.09 കോടി രൂപയായും ആസ്‌തി ക്രമാനുഗതമായി വർധിച്ചു എന്നാണ് അദ്ദേഹത്തിൻ്റെ സത്യവാങ്മൂലത്തില്‍ നിന്ന് വ്യക്തമാകുന്നത്.മെസി സന്ദർശനത്തിനിടെ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് 2025 ഡിസംബർ 16-ന് രാജി സമർപ്പിച്ചു.ബിശ്വാസ് കൊൽക്കത്ത സർവകലാശാലയിൽ നിന്ന് കൊമേഴ്‌സ് ബിരുദധാരിയാണ്, 1985 ൽ ബിരുദം പൂർത്തിയാക്കി. പവർ, ഹൗസിംഗ്, യുവജനകാര്യം, കായികം തുടങ്ങിയ പ്രധാന വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്‌തിട്ടുണ്ട്.