ED ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം: 5 പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് പ്രതികളെ കൂടി പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളായ ആറ് മുതൽ പത്ത് വരെയുള്ളവരെ നാളെ വൈകിട്ട് അഞ്ചു മണി വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.മെയ് 27-ന് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ എട്ടു മണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷമായിരുന്നു ഇ.ഡി സംഘത്തിന് നേരെ ആക്രമണമുണ്ടായത്. മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി ഉദ്യോഗസ്ഥർ വസതിയിൽ എത്തിയത്. പരിശോധന പൂർത്തിയാക്കി മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പാർട്ടി പ്രവർത്തകർ തടഞ്ഞുനിർത്തുകയും കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.റെയ്ഡിന് ശേഷം ഉദ്യോഗസ്ഥർക്ക് നേരെ ഇത്തരത്തിൽ അതിക്രമം നടന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ആക്രമണത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.