ട്രംപ് പരിപാടിയിൽ വെടിയുതിർത്ത കോൾ തോമസ് , മെക്കാനിക്കല്‍ എഞ്ചിനീയറായ അധ്യാപകന്‍

ട്രംപ് പരിപാടിയിൽ വെടിയുതിർത്ത കോൾ തോമസ് , മെക്കാനിക്കല്‍ എഞ്ചിനീയറായ  അധ്യാപകന്‍

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിയുതിര്‍ത്തത് 31 കാരനായ അധ്യാപകന്‍. കലിഫോര്‍ണിയ സ്വദേശിയായ കോള്‍ തോമസ് അലന്‍ ആണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ലോസ് ഏഞ്ജല്‍സിലെ ടോറണ്‍സ് എന്ന സ്ഥലത്താണ് ഇയാള്‍ താമസിച്ചിരുന്നത്. വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്‍ ഡിന്നറിനിടെയാണ് വെടിവെപ്പുണ്ടായത്. ഹില്‍ട്ടണ്‍ ഹോട്ടലിന് പുറത്താണ് വെടിവെപ്പ് നടന്നത്. ട്രംപു ഭാര്യ മെലാനിയയും ഏകദേശം 2,500 അതിഥികളും വിരുന്നില്‍ പങ്കെടുത്തിരുന്നു.ലിങ്ക്ഡ്ഇന്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പ്രകാരം, അറസ്റ്റിലായ കോള്‍ തോമസ് അലന്‍ ലോസ് ആഞ്ചലസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണ്. കമ്പ്യൂട്ടര്‍ സയന്റിസ്റ്റ്, ഇന്‍ഡി ഗെയിം ഡെവലപ്പര്‍, പാര്‍ട്ട് ടൈം അധ്യാപകന്‍ എന്നീ നിലകളിലും സമൂഹമാധ്യമങ്ങളില്‍ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ കോള്‍ തോമസ് ബിരുദം നേടിയിട്ടുണ്ട്.പിന്നീട് കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി-ഡൊമിംഗ്യൂസ് ഹില്‍സില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. 'IJK കണ്‍ട്രോള്‍സ്' എന്ന സ്ഥാപനത്തില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായും, കാല്‍ടെക്കില്‍ (Caltech) ടീച്ചിംഗ് അസിസ്റ്റന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ 'C2 എഡ്യൂക്കേഷനില്‍' പാര്‍ട്ട് ടൈം അധ്യാപകനായും പ്രവര്‍ത്തിച്ചിരുന്നു. ഒരു സ്വതന്ത്ര ഗെയിം ഡെവലപ്പര്‍ കൂടിയാണ്. 'Bohrdom', 'First Law' എന്നീ ഗെയിമുകള്‍ കോള്‍ തോമസ് അലന്‍ വികസിപ്പിച്ചെടുത്തവയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം, ആക്രമണത്തിനുള്ള പിന്നിലുള്ള കാരണം അറിവായിട്ടില്ല. അക്രമിയായ കോള്‍ തോമസിനെതിരെ രണ്ടു കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 'അക്രമത്തിന് ആയുധം ഉപയോഗിച്ചു', 'അപകടകരമായ ആയുധം ഉപയോഗിച്ച് ഫെഡറല്‍ ഓഫീസറെ ആക്രമിച്ചു' എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്ന് യുഎസ് അറ്റോര്‍ണി ജീനിന്‍ പിറോ വ്യക്തമാക്കി. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും യുഎസ് അറ്റോര്‍ണി അറിയിച്ചു. കോള്‍ തോമസ് അലന്‍ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും, ഇയാള്‍ വലിയതോതില്‍ ആയുധം കൈവശം വച്ചിരുന്നെന്നും യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.