ആഗോളതലത്തില്‍ ജോര്‍ജു കുട്ടി തരംഗം; ദൃശ്യം 3 കാണാൻ ആറാം ദിനത്തിലും വമ്പൻ ജനത്തിരക്ക്

തിയേറ്ററുകളിൽ വലിയ ആവേശം സൃഷ്ടിച്ചുകൊണ്ട് മോഹൻലാൽ-മീന പ്രധാന വേഷത്തിലെത്തിയ ദൃശ്യം 3 ആറാം ദിവസവും മുന്നേറുന്നു. ആഗോള ബോക്‌സ് ഓഫിസില്‍ ശക്തമായ കുതിപ്പാണ് ചിത്രം നടത്തുന്നത്. വിദേശ വിപണയിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്‌ച വയ്ക്കുന്നത്.
ആറാം ദിവസത്തില്‍ മാത്രം 4,668 ഷോകളിലൂടെ 6.45 കോടി രൂപയാണ് ചിത്രം നേടിയത്. ഇന്ത്യയിലെ ഗ്രോസ് കലക്ഷന്‍ 79.62 കോടി രൂപയായി ഉയര്‍ന്നു. നെറ്റ് കലക്ഷനാവട്ടെ 68.60 കോടി രൂപയായും വര്‍ധിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് ആറാം ദിവസത്തില്‍ മാത്രം 6.00 കോടി രൂപയാണ് ചിത്രം നേടിയത്. വിദേശ വിപണയില്‍ 90.70 കോടി രൂപയാണ് ചിത്രം ഇതുവരെ വാരിക്കൂട്ടിയത്. എന്നാല്‍ ആഗോളതല ബോക്‌സ് ഓഫിസ് കലക്ഷന്‍ 170.32 കോടി രൂപയാണ് വെറും ആറ് ദിവസത്തിനുള്ളില്‍ ഒരു മലയാള സിനിമ വാരിക്കൂട്ടിയത്.2013 ലാണ് ദൃശ്യം സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. പിന്നീട് 2021 ല്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ദൃശ്യം 2 വും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ആ ചിത്രം റിലീസായി അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും ജോര്‍ജു കുട്ടിക്കും കുടുംബത്തിന്‍റെയും ഇപ്പോഴത്തെ അവസ്ഥ എന്താകുമെന്ന ആകാംക്ഷയില്‍ തന്നെയാണ് ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതോടൊപ്പം ജീത്തു ജോസഫ് എന്ന സംവിധായകന്‍റെ മിടുക്കും മോഹന്‍ലാല്‍ എന്ന നടന വിസ്‌മയത്തിന്‍റെ മാജിക്കുകമൊക്കെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
കേരളത്തിലെ പല തിയേറ്ററുകളും ഹൗസ് ഫുള്ളായാണ് ചിത്രം പ്രദര്‍ശനം നടത്തുന്നത്. ഇത് ബോക്‌സ് ഓഫിസിലും വലിയ രീതിയില്‍ പ്രതിഫലിക്കുന്നുണ്ട്. ബ്ലെസി സംവിധാനം ചെയ്‌ത് പൃഥ്വിരാജ് നായകനായ ആടുജീവിതം എന്ന ചിത്രത്തിന്‍റെ ആഗോള ബോക്‌സ് ഓഫിസ് കലക്ഷനെയാണ് വെറും ആറ് ദിവസം കൊണ്ട് ദൃശ്യം മറികടന്നത്. ആടുജീവിതത്തിന് ലോകമെമ്പാടു നിന്നുമായി മൊത്തം 157.6 കോടി രൂപയായിരുന്നു നേടിയിരുന്നത്. ദൃശ്യം 3 ഇതോടെ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന ഏഴാമത്തെ മലയാള ചിത്രമായി മാറി.കൂടാതെ ഈ വര്‍ഷത്തെ(2026) ല്‍ 150 കോടി ക്ലബല്‍ ഇടം പിടിക്കുന്ന രണ്ടാമത്തെ ചിത്രമായി ദൃശ്യം 3 മാറി. വാഴ 2 വിന് ശേഷമാണിത്. ഇതോടൊപ്പം 'തുടരും', 'L2: എമ്പുരാൻ' എന്നീ മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം 150 കോടി മറി കടന്ന മൂന്നാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ദൃശ്യം 3.
ഹൗസ്ഫുള്ളായി തിയേറ്ററുകള്‍
പ്രവൃത്തി ദിനങ്ങളില്‍ പോലും കേരളത്തിലെ തിയേറ്ററുകള്‍ ഹൗസ്ഫുള്ളായാണ് പ്രദര്‍ശനം തുടരുന്നത്. വൈകുന്നേരങ്ങളിലെയും രാത്രിയിലെയും ഷോകൾക്കാണ് കൂടുതൽ പ്രേക്ഷകര്‍ ഉണ്ടാകുന്നത്. മലയാളം പതിപ്പിന് മൊത്തത്തിൽ 39.06 ശതമാനം തിയേറ്റർ പങ്കാളിത്തമാണ് രേഖപ്പെടുത്തിയത്. ഇതിൽ വൈകുന്നേരത്തെ ഷോകൾക്ക് 46.83 ശതമാനവും രാത്രിയിലെ ഷോകൾക്ക് 54.33 ശതമാനവും പ്രേഷക പങ്കാളിത്തമാണുണ്ടായിരുന്നത്.തെലുഗു പതിപ്പിന് 14.75 ശതമാനവും, തമിഴ് പതിപ്പിന് 19.24 ശതമാനവും, കന്നഡ പതിപ്പിന് 14.53 ശതമാനവും തിയേറ്റർ പങ്കാളിത്തമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തി.
ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയാണ് ദൃശ്യം. ആദ്യ രണ്ട് ഭാഗങ്ങളും വലിയ ഹിറ്റുകളായിരുന്നു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിച്ചതാണ് ഈ ചിത്രം.മോഹൻലാലിനെ കൂടാതെ മീന, അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഇവർക്ക് പുറമെ സിദ്ദിഖ്, മുരളി ഗോപി, ബിജു മേനോൻ, കലാഭവൻ ഷാജോൺ എന്നിവരും ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്