ഇടിമിന്നൽ; ജാർഖണ്ഡിൽ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം എട്ട് പേർക്ക് ദാരുണാന്ത്യം

ഇടിമിന്നൽ; ജാർഖണ്ഡിൽ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം എട്ട് പേർക്ക് ദാരുണാന്ത്യം

റാഞ്ചി: ജാർഖണ്ഡിലെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്കിടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ എട്ട് പേർ മരിച്ചു  മരിച്ചവരിൽ മൂന്ന് സ്ത്രീകളും രണ്ട് ആൺകുട്ടികളും ഉൾപ്പെടുന്നു. ഞായറാഴ്ച  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയമുണ്ടായ ശക്തമായ ഇടിമിന്നലിലാണ് ഈ വലിയ ദുരന്തമുണ്ടായത്.സംസ്ഥാന തലസ്ഥാനമായ റാഞ്ചി, ഗർഹവ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്; ഇവിടെ രണ്ട് പേർ വീതമാണ് മിന്നലേറ്റ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടത്. ചത്ര, ഗിരിധി, സെരായ്കേല-ഖർസവാൻ, ജംതാര എന്നീ ജില്ലകളിലാണ് ബാക്കി നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കനത്ത വേനൽച്ചൂടിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ പെട്ടെന്നുള്ള മഴ പെയ്തത്.വരും മണിക്കൂറുകളിലും സംസ്ഥാനത്ത് കനത്ത ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. മിന്നൽ സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും സുരക്ഷിതമായ കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് അടിയന്തരമായി മാറണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.