പ്രവാസികൾക്ക് തിരിച്ചടി , സൗദിയിൽ 69 തസ്തികകളിൽ കൂടി സ്വദേശിവൽക്കരണം

പ്രവാസികൾക്ക് തിരിച്ചടി , സൗദിയിൽ 69 തസ്തികകളിൽ കൂടി സ്വദേശിവൽക്കരണം

ജിദ്ദ: സൗദി അറേബ്യയിൽ സ്വദേശിവൽക്കരണ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ 69 തസ്തികകളിൽ കൂടി മാനവശേഷി മന്ത്രാലയം പൂർണ്ണ സ്വദേശിവൽക്കരണം  പ്രഖ്യാപിച്ചു. ഭരണപരമായ തസ്തികകൾ മുതൽ സ്പെഷ്യലിസ്റ്റ് ജോലികൾ വരെ ഉൾപ്പെടുന്ന വിപുലമായ പട്ടികയാണ് മന്ത്രാലയം പുറത്തിറക്കിയത്.

അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, സെക്രട്ടറി, ഡാറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകൾക്കൊപ്പം ഹോട്ടൽ റിസപ്ഷനിസ്റ്റ്, സ്റ്റോർ കീപ്പർ, ഇൻവെന്ററി ക്ലർക്ക് തുടങ്ങിയ വിദേശികൾ വ്യാപകമായി ജോലി ചെയ്തിരുന്ന മേഖലകളിലും ഇനി മുതൽ സ്വദേശികളെ മാത്രമേ നിയമിക്കാവൂ. വിവർത്തന വിഭാഗം, ഹ്യൂമൻ റിസോഴ്‌സ് (HR), പബ്ലിക് റിലേഷൻസ് തുടങ്ങിയ സ്പെഷ്യലിസ്റ്റ് തസ്തികകളിലും നിയന്ത്രണം ബാധകമാണ്.കൂടാതെ, വിവിധ വിഭാഗങ്ങളിലെ മാനേജീരിയൽ (ഡയറക്ടർ) തസ്തികകളും പൂർണ്ണമായും സ്വദേശികൾക്കായി നീക്കിവെച്ചിട്ടുണ്ട്. സ്വദേശി ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ നിർണ്ണായക നീക്കം. ഇത് സ്വകാര്യ മേഖലയിലെ മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസി ജീവനക്കാരെ നേരിട്ട് ബാധിക്കും.