ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി; 6 വിമത എംപിമാരുടെ ലയനം സ്പീക്കർ അംഗീകരിച്ചു

ന്യൂഡൽഹി: പാർലമെന്റിൻ്റെ വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന് കനത്ത തിരിച്ചടി. ശിവസേന (യുബിടി) പക്ഷത്തെ ആറ് എംപിമാർ ഏക്നാഥ് ശിന്ദേ പക്ഷത്ത് ചേർന്ന നടപടി ലോക്സഭാ സ്പീക്കർ ഓം ബിർള അംഗീകരിച്ചു.
കൂറുമാറ്റ നിരോധന നിയമപ്രകാരം ലയനം സാധുവാണെന്ന് സ്പീക്കർ വ്യക്തമാക്കി.ഉദ്ധവ് പക്ഷം വിട്ട് ആറ് വിമത എംപിമാർ ഏക്നാഥ് ശിന്ദേ പക്ഷത്ത് ചേർന്ന് ഒരു മാസത്തിന് ശേഷമാണ് സ്പീക്കറുടെ തീരുമാനം ഉണ്ടാകുന്നത്. ലോക്സഭാ സെക്രട്ടേറിയറ്റ് പുറത്തുവിട്ട പുതുക്കിയ പട്ടിക അനുസരിച്ച് ശിന്ദേ ശിവസേനയുടെ ലോക്സഭയിലെ അംഗബലം 7 ൽ നിന്ന് 13 ആയി ഉയർന്നു.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിൻ്റെ എംപിമാരുടെ എണ്ണം മൂന്നായി ചുരുങ്ങി. എംപിമാരുടെ ലയനം സ്പീക്കർ അംഗീകരിച്ചതോടെ ലോക്സഭയിലെ എൻഡിഎ അംഗബലം 318 ആയി ഉയർന്നു. തൃണമൂൽ കോൺഗ്രസിൽ നിന്ന് വിട്ട് എൻസിപിഐയിൽ ചേർന്ന 20 എംപിമാർക്ക് ലോക്സഭയിൽ പ്രത്യേക ഇരിപ്പിടം അനുവദിക്കാനും സ്പീക്കർ അനുമതി നൽകിയിട്ടുണ്ട്.