ജന്മാവകാശ പൗരത്വത്തെച്ചൊല്ലിയുള്ള ഇന്ത്യാ വിരുദ്ധ പരാമർശവുമായി ട്രംപ് വീണ്ടും രംഗത്ത്

ജന്മാവകാശ പൗരത്വത്തെച്ചൊല്ലിയുള്ള ഇന്ത്യാ വിരുദ്ധ പരാമർശവുമായി ട്രംപ് വീണ്ടും രംഗത്ത്

വാഷിങ്ടണ്‍: ഇന്ത്യയെയും ചൈനയേയും അധിക്ഷേപിക്കുന്ന വീഡിയോ സമൂഹമാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കല്‍ സാവേജിന്റെ പോഡ്കാസ്റ്റാണ് ട്രംപ് പങ്കുവെച്ചത്. ഇതില്‍ ഇന്ത്യയെയും ചൈനയെയും 'നരകക്കുഴികള്‍' എന്നാണ് സാവേജ് വിശേഷിപ്പിക്കുന്നത്.ജന്മാവകാശ പൗരത്വ നിയമത്തിനെതിരെ സാവേജ് കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ആളുകള്‍ ഗര്‍ഭത്തിന്റെ ഒമ്പതാം മാസത്തില്‍ അമേരിക്കയില്‍ വന്ന് പ്രസവിക്കുന്നു. നിലവിലെ നിയമം വഴി ആ കുഞ്ഞുങ്ങള്‍ക്ക് ഉടന്‍ തന്നെ അമേരിക്കന്‍ പൗരത്വം ലഭിക്കുന്നുവെന്നും സാവേജ് പറഞ്ഞു. അമേരിക്കയിലെ ജന്മാവകാശ പൗരത്വ നിയമത്തില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജന്മാവകാശ പൗരത്വത്തെക്കുറിച്ചുള്ള യുഎസ് സുപ്രീം കോടതിയുടെ വാദങ്ങളെ വിമര്‍ശിച്ച സാവേജിന്റെ പോഡ്കാസ്റ്റായ 'സാവേജ് നേഷന്‍' ന്റെ ട്രാന്‍സ്‌ക്രിപ്റ്റും വീഡിയോയും ട്രംപ് പങ്കുവെച്ചിട്ടുണ്ട്. പൗരന്മാരല്ലാത്തവരുടെ, യുഎസില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വാഭാവികമായി പൗരത്വം നല്‍കുന്ന നടപടി കോടതികള്‍ക്ക് വിടുന്നതിനുപകരം ഒരു ദേശീയ റഫറണ്ടം നടത്തുകയാണ് വേണ്ടതെന്ന് മൈക്കല്‍ സാവേജ് ആവശ്യപ്പെട്ടു.ഇവിടെ ജനിക്കുന്ന ഒരു കുഞ്ഞ് തല്‍ക്ഷണം യുഎസ് പൗരനായി മാറുന്നു. തുടര്‍ന്ന് അവര്‍ ചൈനയില്‍ നിന്നോ ഇന്ത്യയില്‍ നിന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും നരകക്കുഴിയില്‍ നിന്നോ അവരുടെ മുഴുവന്‍ കുടുംബത്തെയും കൊണ്ടുവരുന്നു. ' സാവേജ് കത്തില്‍ പറയുന്നു. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള കുടിയേറ്റക്കാരെ 'ലാപ്ടോപ്പുകളുമായി വന്ന ഗുണ്ടകള്‍' എന്നും നമ്മുടെ ദേശീയ പതാകയെ അപമാനിച്ചവര്‍ എന്നും കത്തില്‍ മൈക്കല്‍ സാവേജ് വിശേഷിപ്പിക്കുന്നു