പാരഡി പാട്ടില്‍ അയ്യപ്പൻ്റെ പേര് : പരാതിയുമായി തിരുവാഭരണപാത സംരക്ഷണ സമിതി

പാരഡി പാട്ടില്‍  അയ്യപ്പൻ്റെ  പേര് :  പരാതിയുമായി തിരുവാഭരണപാത സംരക്ഷണ സമിതി

പത്തനംതിട്ട: 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനം അയ്യപ്പ ഭക്തര്‍ക്ക് വലിയ പ്രയാസമുണ്ടാക്കിയെന്നും അതുകൊണ്ടാണ് ഗാനത്തിനെതിരെ പരാതി നല്‍കിയതെന്ന് തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാല. അയ്യപ്പ ഭക്തരെ സംബന്ധിച്ച് ഏറെ ഭക്തി തോന്നുന്ന ഗാനമാണ് ഇത്തരത്തില്‍ പാരഡി ഗാനമായത്. എന്നാല്‍ ഗാനത്തിനെതിരെ പരാതി കൊടുക്കാന്‍ ആരും മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് ഡിജിപിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും പ്രശാന്ത് പറഞ്ഞു.കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ എംപിമാര്‍ ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചപ്പോഴും ഈ ഗാനമാണ് ഇട്ടത്. ദേശീയ മാധ്യമങ്ങളുള്‍പ്പെടെ ഇത് റിപ്പോര്‍ട്ട് ചെയ്ത് അയ്യപ്പനെ ലോകത്തിന് മുന്നില്‍ അവഹേളിച്ചു. ഭക്തനെന്ന നിലയില്‍ അയപ്പന്റെ പേര് ഗാനത്തില്‍ നിന്ന് മാറ്റണമെന്നാണ് ആവശ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയ വഴി ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ ഗാനം പ്രചരിച്ചു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഈ ഗാനം നീക്കം ചെയ്യണമെന്നും പ്രശാന്ത് ആവശ്യപ്പട്ടു.

ഗാനം നിര്‍മിച്ചതിന് പിന്നിലുള്ള ഉദ്ദേശശുദ്ധിയെ സംബന്ധിച്ചും ആരാണ് പാട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നത് സംബന്ധിച്ച് അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കിയ 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനത്തിനെതിരെ പ്രശാന്ത് ഡിജിപിക്ക് പരാതി നല്‍കിയത്. ഗാനം തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ഗാനം ഉപയോഗിച്ചിരുന്നത്.