കേരളത്തിലെ പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

കേരളത്തിലെ പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: കേരളത്തിലെ  941 പഞ്ചായത്തുകൾ, 152 ബ്ലോക്കു പഞ്ചായത്തുകൾ,14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കുള്ള അധ്യക്ഷൻമാരെ ഇന്ന് തെരഞ്ഞെടുക്കും. രാവിലെ 10 30 ന്  പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. ഉച്ചയ്ക്ക് 2.30 ന് വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. ഇത്തവണ പാര്‍ട്ടിയില്‍ നിന്ന് ജയിച്ചവരെ പോലെ തന്നെ വിമതന്‍മാരും നിര്‍ണായകമാകും. അതേസമയം തദ്ദേശ സ്ഥാപനങ്ങലിലേക്കുള്ള സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതല്‍ ഏഴു വരെ നടക്കും.

മേയര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

കേരളത്തിലെ ആറ് കോര്‍പ്പറേഷനുകളിലും മേയര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി.സംസ്ഥാനത്തെ കോർപ്പറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ, മുൻസിപ്പാലിറ്റികളിലെ ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ എന്നീ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നലെയായിരുന്നു.തിരുവനന്തപുരത്ത് ചരിത്രത്തിലാദ്യമായി ബിജെപിയും കൊല്ലത്ത് ഇതാദ്യമായി കോണ്‍ഗ്രസും മേയര്‍ സ്ഥാനം സ്വന്തമാക്കി. അധ്യക്ഷ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കേരളത്തിലെ ആറ് കോർപ്പറേഷനുകളിലും 86 നഗരസഭകളിലും പുതിയ മേയര്‍മാരും ചെയര്‍പേഴ്‌സണ്‍ മാരും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു.

കൊച്ചി, തൃശൂര്‍, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് കോര്‍പ്പറേഷനുകളിലാണ് പുതിയ മേയര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്‌തത്. വൻ അട്ടിമറികളും ഗ്രൂപ്പ് പോരുകളും നാടകീയ നീക്കങ്ങളും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രക്രിയക്കൊടുവിലാണ് പുതിയ നഗരപിതാക്കൾ സ്ഥാനമേറ്റെടുത്തത്.

തിരുവനന്തപുരം കോർപ്പറേഷൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു പുത്തൻ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ബിജെപിയുടെ വി വി രാജേഷ് മേയറായി. രാവിലെ നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 100 കൗണ്‍സിലര്‍മാരില്‍ 99 പേര്‍ വോട്ട് ചെയ്തു. 50 ബിജെപി അംഗങ്ങളുടേയും കണ്ണമ്മൂല വാർഡിൽ നിന്ന് വിജയിച്ച സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍റേയും വോട്ട് നേടി 51 വോട്ടോടെയാണ് രാജേഷ് വിജയിച്ചത്.