എൻഎസ്എസ് ഡയറക്ടർ ബോർഡിൽനിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി; പകരം ബി ആർ കെ ബാബു

കോട്ടയം: എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് മുൻമന്ത്രി കെ ബി ഗണേഷ് കുമാറിനെ പുറത്താക്കി. നടപടിയിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഗണേഷ് കുമാർ കോടതിയെ സമീപിക്കട്ടെയെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. എന്നാൽ, ഡയറക്ടർ ബോർഡിൽനിന്ന് പുറത്തായതിൽ തനിക്ക് യാതൊരു പരാതിയുമില്ലെന്നും സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചു.
എൻഎസ്എസ് ഡയറക്ടർ ബോർഡിലെ ഒൻപത് പേരുടെ കാലാവധി അവസാനിച്ചതിൽ ഗണേഷ് കുമാറിൻ്റെ അംഗത്വം മാത്രം പുതുക്കി നൽകേണ്ടതില്ലെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഗണേഷിന് പകരം ബി ആർ കെ ബാബുവിനെയാണ് ഡയറക്ടർ ബോർഡിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനിൽനിന്ന് നേരത്തെ ഗണേഷ് കുമാറിനെ പുറത്താക്കിയിരുന്നു.
പത്മ കഫെയുടെ നിർമാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടർന്ന് താലൂക്ക് യൂണിയനിൽനിന്ന് പകുതിയിലധികം അംഗങ്ങൾ രാജിവയ്ക്കുകയും യൂണിയൻ പിരിച്ചുവിടുകയും ചെയ്തതിന് പിന്നാലെയാണ് ഡയറക്ടർ ബോർഡ് അംഗത്വവും നഷ്ടമായത്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി ഗണേഷിന് അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. നേതൃത്വത്തിനെതിരെ അദ്ദേഹം അടുത്തിടെ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു.
പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകട്ടെയെന്ന് സുകുമാരൻ നായർ
ഓരോ താലൂക്കിലെയും പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഭാരവാഹികളെ മാറ്റുന്നത്. ഇത്തവണ ഒരാളെ മാത്രമാണ് മാറ്റിയതെന്നും ബാക്കി എട്ടുപേരെയും നിലനിർത്തിയിട്ടുണ്ടെന്നും സുകുമാരൻ നായർ ചങ്ങനാശ്ശേരിയിൽ മാധ്യമങ്ങളോട് വിശദീകരിച്ചു. പത്തനാപുരം താലൂക്ക് യൂണിയനിൽ ജനാധിപത്യമില്ലെന്ന ഗണേഷ് കുമാറിൻ്റെ ആരോപണവും അദ്ദേഹം തള്ളി. പത്തനാപുരത്ത് നേരത്തെയുണ്ടായിരുന്ന കമ്മിറ്റിയിലെ അംഗങ്ങൾ രാജിവച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾ ഉണ്ടായത്. അംഗങ്ങൾ രാജിവച്ചതോടെ കമ്മിറ്റിക്ക് ക്വാറം നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ് കമ്മിറ്റി പിരിച്ചുവിട്ട് യൂണിയൻ്റെ ഭരണത്തിനായി പുതിയ സംവിധാനം ഉണ്ടാക്കിയത്. ഇതിൽ എന്തെങ്കിലും നിയമവിരുദ്ധമായി നടന്നിട്ടുണ്ടെങ്കിൽ ഗണേഷ് കുമാറിന് കേസ് കൊടുക്കാവുന്നതാണെന്നും സുകുമാരൻ നായർ പറഞ്ഞു .12 പേരുടെ പിന്തുണയുണ്ടെന്ന ഗണേഷ് കുമാറിൻ്റെ വാദവും അദ്ദേഹം തള്ളി. ആ കത്ത് നേതൃത്വത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും ഒപ്പിട്ടവർ കഴിഞ്ഞ കമ്മിറ്റിയിലെ അംഗങ്ങളല്ല. തൻ്റെ കൈവശമുള്ള ആളുകളെ വച്ചാണ് ഗണേഷ് പിന്തുണ അവകാശപ്പെടുന്നത്. എൻഎസ്എസിനെ വിമർശിക്കുമ്പോഴും ജനറൽ സെക്രട്ടറിയെ തള്ളിപ്പറയാൻ ഗണേഷ് കുമാർ തയാറാകാത്തത് അദ്ദേഹത്തിൻ്റെ തന്ത്രമാണെന്ന് സുകുമാരൻ നായർ പരിഹസിച്ചു. ജനറൽ സെക്രട്ടറിയെ ആരെങ്കിലും തള്ളിപ്പറഞ്ഞാൽ പിന്നെ അവരുടെ അഡ്രസ് കാണില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ഗണേഷ് കുമാർ
കഴിഞ്ഞ തവണ ജനറൽ സെക്രട്ടറി നൽകിയ സ്ഥാനം ഇത്തവണ മറ്റൊരാൾക്ക് നൽകിയതിൽ പ്രശ്നമില്ലെന്നായിരുന്നു ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്. അതിനുള്ള അധികാരം ജനറൽ സെക്രട്ടറിക്കുണ്ട്. 14 വർഷമായി താൻ ബോർഡിലുണ്ടെന്ന പ്രചാരണം തെറ്റാണെന്നും കഴിഞ്ഞ മൂന്ന് വർഷം മാത്രമാണ് ബോർഡിൽ ഉണ്ടായിരുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് സംസാരിക്കാൻ ജനറൽ സെക്രട്ടറിക്ക് അദ്ദേഹത്തിൻ്റേതായ സ്വാതന്ത്ര്യമുണ്ടെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.പത്തനാപുരം താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട് ജനാധിപത്യപരമായല്ല കാര്യങ്ങൾ നടന്നതെന്ന് രജിസ്ട്രാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും എൻഎസ്എസിനെതിരെ കേസ് കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. തനിക്ക് പിന്തുണ പ്രഖ്യാപിച്ച് 12 പേർ ഒപ്പിട്ടു നൽകിയ രേഖയുടെ ഒറിജിനൽ കൈവശമുണ്ട്. ആവശ്യമെങ്കിൽ അവരെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കാമെന്നും ഗണേഷ് കുമാർ പറഞ്ഞു.പത്തനാപുരത്ത് താൻ നിർമിച്ച പത്മനാഭ കഫേ കേരളത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ആയിരം പേർക്ക് ഇരിക്കാവുന്ന എയർ കണ്ടീഷൻഡ് ഓഡിറ്റോറിയം, ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യം, വിശാലമായ പാർക്കിങ് എന്നിവ അവിടെയുണ്ട്. പൂർണമായും എസി ചെയ്ത കെട്ടിടത്തിൻ്റെ പണി പൂർത്തിയായി അടച്ചിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ആർഎസ്എസും കോൺഗ്രസും ചേർന്ന് നടത്തിയ വോട്ട് മറിക്കലാണെന്ന് ഗണേഷ് കുമാർ ആരോപിച്ചു.പത്തനാപുരത്ത് ബിജെപിയിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം എൻഎസ്എസ് അംഗങ്ങളും ആർഎസ്എസ് പശ്ചാത്തലമുള്ളവരാണ്. അവരുടെ വോട്ടുകൾ തനിക്കെതിരെ തിരിഞ്ഞതാണ് ഫലത്തിൽ പ്രതിഫലിച്ചത്. 64 വർഷം പത്തനാപുരം താലൂക്ക് യൂണിയനെ നയിച്ച ആർ ബാലകൃഷ്ണപിള്ളയുടെ മകനായ തന്നെ എൻഎസ്എസിൽനിന്ന് ഒറ്റപ്പെടുത്താൻ കഴിയില്ല. മന്നത്ത് പത്മനാഭൻ്റെ കാലം മുതൽ തൻ്റെ കുടുംബത്തിന് എൻഎസ്എസുമായി അടുത്ത ബന്ധമുണ്ടെന്നും അത് തുടർന്നും നിലനിൽക്കുമെന്നും കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി.