മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനമുണ്ടെന്ന് ജി സുധാകരന്‍

മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനമുണ്ടെന്ന്  ജി സുധാകരന്‍

ആലപ്പുഴ: മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനമുണ്ടെന്ന്  ജി സുധാകരന്‍ .ചെറ്റപ്പുരകളുടെ പ്രതീകമാണ് ചെറ്റ. ചെറ്റ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് ചെറ്റപ്പുരകളെയാണ്. പതിനെട്ടു വയസുവരെ താന്‍ ജീവിച്ചത് ചെറ്റപ്പുരയിലാണെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി നിഘണ്ടു വായിക്കാത്തതുകൊണ്ട് മലയാളത്തിന്റെ അര്‍ഥഭേദങ്ങള്‍ അറിയില്ല. മുഖ്യമന്ത്രിയെ വിമര്‍ശിക്കും. പക്ഷെ ചീത്ത പറയില്ല. അത് എന്റെ ഗുരുത്വമെന്നും ജി സുധാകരന്‍ പറഞ്ഞു.

തനിക്ക് പാർലമെന്ററി വ്യാമോഹമാണെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയും അങ്ങനെ പറഞ്ഞുവെന്നാണ് കേട്ടത്. മുഖ്യമന്ത്രി ഒൻപതുതവണ മത്സരിച്ചു. ആ മണ്ഡലത്തിൽ ഇതുവരെ ആരും തോറ്റിട്ടില്ല. ആരും ജയിക്കാൻ കഴിയുന്ന മണ്ഡലത്തിൽ നിന്നാൽ ആർക്കും ജയിക്കാം. അതുകൊണ്ടാണ് മുഖ്യമന്ത്രിയും ജയിച്ചത്. ആലപ്പുഴ പോലെയല്ല കണ്ണൂർ. അവിടെ ആരുനിന്നാലും ജയിക്കും. മരിക്കുന്നതുവരെ എകെജി പാർലമെന്റംഗമായിരുന്നല്ലോ. രണ്ടുതവണ മത്സരിച്ചവർ മാറിനിൽക്കണമെന്നു പറയുന്നവരുടെ കൂടെയുള്ള ഒരാൾ ആറാംതവണ മത്സരിക്കാൻ ആലുവ മണൽപ്പുറത്ത് പോയിരിക്കുകയാണ്. മുഖത്തെ സൗന്ദര്യമല്ല പൊതുപ്രവർത്തകന്റെ യോഗ്യത. ആത്മാർഥതയും മനസിന്റെ സൗന്ദര്യവുമാണ് ജനങ്ങൾ വിലയിരുത്തുന്നതെന്നും സുധാകരൻ പറഞ്ഞു.

മന്ത്രി പി പ്രസാദിന് ഗുരുത്വമില്ല

'സിപിഐ മന്ത്രി പി പ്രസാദിന് ഗുരുത്വമില്ല സിപിഐയിലെ ആരും എനിക്കെതിരെ പറഞ്ഞില്ല. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞില്ല. 6000 വോട്ടിനാണ് പ്രസാദ് ജയിച്ചത്. അത് അയാൾ ഓർത്തില്ല. പ്രസാദിന്റെ വിജയം തുലാസിലാണ്. പ്രസാദിനെതിരെ ഒന്നും പറയാൻ ഉദ്ദേശിച്ചതല്ല. എല്ലാം ക്ഷണിച്ചു വരുത്തുകയാണ്. അല്ലെങ്കിൽ എനിക്കെതിരെ പറയേണ്ട കാര്യമില്ല. എനിക്ക് പാർലമെന്ററി വ്യാമോഹമുണ്ടെന്നാണ് പറയുന്നത്. പിന്നെ അയാളെന്തിനാ രണ്ടാമത് മത്സരിക്കുന്നത്. ഇതിനെല്ലാം ജനം തിരിച്ചടി കൊടുക്കും. കർഷക തൊഴിലാളികൾക്കൊപ്പംനിന്ന് തങ്കപ്പന്റെ തലവെട്ടിയെടുത്ത സമയത്ത് ഞാൻ താലൂക്ക് സെക്രട്ടറിയാണ്. പ്രസാദ് ആയിരുന്നെങ്കില്‍ മുണ്ടെറിഞ്ഞ് ഓടുമായിരുന്നു' സുധാകരൻ പറഞ്ഞു.

 വിജയരാഘവൻ ഇവിടെ വന്ന് പത്ത് മിനിറ്റ് സംസാരിച്ചാല്‍ തനിക്ക് അയ്യായിരം വോട്ട് കൂടും 

തലകീഴായി പിടിച്ചാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചതെന്ന സിപിഎം നേതാവ് എ വിജയരാഘവന് മറുപടിയുമായി അമ്പലപ്പുഴിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജി സുധാകരന്‍. ആലപ്പുഴയെ കുറിച്ച് വിജയരാഘന് ഒന്നും അറിയില്ലെന്നും ഇവിടെ വന്ന് പത്ത് മിനിറ്റ് സംസാരിച്ചാല്‍ തനിക്ക് അയ്യായിരം വോട്ട് കൂടുമെന്നും ജി സുധാകരന്‍ പറഞ്ഞു.'അദ്ദേഹം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നേരെ പിടിച്ചു വായിച്ചതുകൊണ്ടാണ് അങ്ങനെ ആയത്. അദ്ദേഹം ഇവിടെ വന്ന് പത്ത് മിനിറ്റ് സംസാരിച്ചാല്‍ തനിക്ക് അയ്യായിരം വോട്ട് കൂടും. അതാ അദ്ദേഹത്തിന്റെ പ്രസംഗം. അമ്പലപ്പുഴയൊന്നും വിജയരാഘവന് അറിയില്ല. കമ്മിറ്റി കൂടാന്‍ വന്നിട്ടേയുള്ളൂ. നാടിനെ പറ്റി ഒന്നും അറിയില്ല. വിജയരാഘവന്‍ വന്ന് എന്തെങ്കിലും പറഞ്ഞുപോകട്ടെ' - ജി സുധാകരന്‍ പറഞ്ഞു.

https://www.worldm.news/news/g-sudhakaran-read-the-22826