'യുദ്ധം അവസാനിപ്പിക്കണമെന്ന്' ഇന്ത്യ, യൂറോപ്യൻ കമ്മിഷനുമായി ചർച്ച നടത്തി എസ്‌ ജയ്‌ശങ്കര്‍

'യുദ്ധം അവസാനിപ്പിക്കണമെന്ന്' ഇന്ത്യ, യൂറോപ്യൻ കമ്മിഷനുമായി ചർച്ച നടത്തി എസ്‌ ജയ്‌ശങ്കര്‍

ന്യൂഡൽഹി: ഇസ്രയേൽ- ഇറാൻ, ഗൾഫ് മേഖല സംഘർഷത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍ യൂറോപ്യൻ കമ്മിഷനുമായും വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ചു. ഇസ്രയേൽ, ഇറാൻ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംഭാഷണം നടത്തിയ ശേഷമാണ് എസ് ജയ്‌ശങ്കർ യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡൻ്റ് കാജ കല്ലാസുമായി സംസാരിച്ചത്. യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും അദ്ദേഹം സംസാരിച്ചു.

'യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡൻ്റ് കാജ കല്ലാസുമായി ടെലിഫോൺ സംഭാഷണം നടത്തി. നിലവിലെ സാഹചര്യവും ഇറാനിലും ഗൾഫിലും നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെക്കുറിച്ചുമാണ് കാജ കല്ലാസുമായി സംസാരിച്ചതെന്ന്' വിദേശകാര്യ മന്ത്രി എക്‌സ്‌ പോസ്റ്റിൽ പറഞ്ഞു. നിരവധി രാജ്യങ്ങൾ തമ്മിൽ തുടരുന്ന ഏറ്റുമുട്ടൽ എത്രയും വേഗം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.

പശ്ചിമേഷ്യയിൽ വർധിച്ച് വരുന്ന സംഘർഷങ്ങൾക്കിടയിൽ നിരവധി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സഹപ്രവർത്തകരുമായി സംസാരിച്ച അദ്ദേഹം, സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം കുറയ്‌ക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. സംഘര്‍ഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യ ആശങ്കാകുലനാണെന്നും പ്രാദേശിക സമാധാനത്തിലും ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷയിലും രാജ്യത്തിൻ്റെ ശക്തമായ ഇടപെടൽ എടുത്തുകാണിച്ചതായും അദ്ദേഹം പറഞ്ഞു.'സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായി സംസാരിച്ചു. ഗൾഫിലെ നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് അഭിപ്രായങ്ങൾ കൈമാറി. പ്രാദേശിക സമാധാനത്തിലും സ്ഥിരതയിലും ഇന്ത്യൻ സമൂഹത്തിൻ്റെ ക്ഷേമത്തിലും ഇന്ത്യയുടെ പങ്കിനെ അടിവരയിട്ടു' അദ്ദേഹം എക്‌സ് പോസ്റ്റിൽ പറഞ്ഞു. കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാ ജാബർ അൽ-അഹ്മദ് അൽ-സബാഹുമായി സംസാരിച്ചതായും അദ്ദേഹം അറിയിച്ചു. രാജ്യത്തെ ഏറ്റവും പുതിയ സാഹചര്യത്തെക്കുറിച്ചാണ് അദ്ദേഹവുമായി ചർച്ച ചെയ്‌തത്.

ഗൾഫിൽ വർധിച്ചുവരുന്ന സംഘർഷങ്ങളെക്കുറിച്ച് ബഹ്‌റൈൻ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത നേതാക്കളുമായി എസ് ജയ്‌ശങ്കർ സംസാരിച്ചു. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി തനിക്ക് ഉറപ്പ് നൽകിയതായി അദ്ദേഹം പറഞ്ഞു. 'ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷയും ക്ഷേമവും സംരക്ഷിക്കപ്പെടുമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അബ്‌ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, യുഎഇ ഡിപിഎം, വിദേശകാര്യ മന്ത്രി അബ്‌ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ പറഞ്ഞു' വിദേശകാര്യ മന്ത്രി അറിയിച്ചു.