ജയലക്ഷ്മി സിൽക്ക്സിലെ തീപിടിത്തത്തിൽ പരിശോധന ഇന്ന്

കോഴിക്കോട് :  ജയലക്ഷ്മി സിൽക്ക്സിലെ തീപിടിത്തത്തിൽ പരിശോധന ഇന്ന് നടക്കും . ഫയർഫോഴ്‌സ് പ്രാഥമിക റിപ്പോർട്ട് നൽകും. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് തീപിടിത്തത്തിൽ ഉണ്ടായത്. ഫയർഫോഴ്സിന്റെ അഞ്ച് യൂണിറ്റുകളും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള അഗ്നിശമനസേന വിഭാഗവും സ്ഥലത്തെത്തിയാണ്  തീ നിയന്ത്രണ വിധേയമാക്കിയത്.

വൈകുന്നേരം ആറു മണിയോടെയാണ് കോഴിക്കോട് ചാലപ്പുറത്തുള്ള ജയലക്ഷ്മി സിൽക്‌സിൽ വൻ തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിന്റെ മുൻഭാഗത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡിൽ ആണ് തീ ആദ്യമായി കണ്ടത്. പിന്നീട് അതിവേഗത്തിൽ കെട്ടിടത്തിന്റെ മൂന്നും നാലും നിലകളിലേക്ക് തീ വ്യാപിക്കുകയായിരുന്നു.സംഭവം ഉണ്ടായ ഉടനെ തന്നെ ജീവനക്കാരെയും വസ്ത്രം വാങ്ങാൻ എത്തിയവരെയും പുറത്തെത്തിച്ചു. രണ്ട് ജീവനക്കാരികൾക്ക് പൊള്ളലേറ്റു എന്നതാണ് പ്രാഥമികമായ വീവരം. ബീച്ച് റോഡ്, മീഞ്ചന്ത, കൊയിലാണ്ടി എന്നിവിടങ്ങളിൽ നിന്നും അഞ്ചു ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള യൂണിറ്റും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.അഗ്നിശമന അംഗങ്ങൾ കെട്ടിടത്തിനകത്ത് കയറി കൂടുതൽ പരിശോധന നടത്തി മുൻകരുതൽ സ്വീകരിച്ചു. മൂന്നു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനോടുവിൽ തീ ഒടുവിൽ നിയന്ത്രണവിധേയമാക്കുകയായിരുന്നു.. അപകടകാരണം കൃത്യമായി അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തമാകൂ.

https://www.worldm.news/keralam/fire-at-jayalakshmisilks--18725