'ഓപ്പറേഷൻ നാസർ 2' : ബഹ്‌റൈനിലും കുവൈറ്റിലുമുള്ള യുഎസ് സൈനിക ആസ്തികൾക്ക് നേരെ ഇറാൻ ആക്രമണം

ടെഹ്‌റാൻ: അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടിയുമായി ഇറാൻ.ബഹ്‌റൈനിലെ ഷെയ്ഖ് ഇസ്സ എയർബേസിൽ സ്ഥിതി ചെയ്യുന്ന ഒരു യുഎസ് ഡ്രോൺ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ ആക്രമണം നടത്തിയതായി ഇറാൻ സ്റ്റേറ്റ് മീഡിയ പ്രക്ഷേപണം ചെയ്ത പ്രസ്താവനയിൽ പറയുന്നു.'നാസർ 2' ഓപ്പറേഷൻൻ്റെ ഭാഗമായി P-8 ഇലക്ട്രോണിക് യുദ്ധവിമാനങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഹാംഗറിനൊപ്പം, ഒരു സുപ്രധാന ഹെലികോപ്റ്റർ അറ്റകുറ്റപ്പണി, അറ്റകുറ്റപ്പണി കേന്ദ്രവും ആക്രമിച്ചതായി സൈനിക യൂണിറ്റ് അവകാശപ്പെട്ടു.
സൈനിക നീക്കത്തിന്റെ മൂന്നാം ഘട്ടമായാണ്ബഹ്‌റൈനിലെ ഷെയ്ഖ് ഈസ എയർ ബേസിനു നേരെയും കുവൈത്തിലെ അലി അൽ സലേം എയർ ബേസിനു നേരെ ഇറാന്റെ നാവിക-വ്യോമ സേനകൾ സംയുക്തമായി ആക്രമണം അഴിച്ചുവിട്ടത്. ബഹ്‌റൈനിലെ യു.എസ് താവളത്തിലുള്ള യുദ്ധക്കപ്പലുകളുടെയും വിമാനങ്ങളുടെയും ആയുധപ്പുരകളും സംഭരണശാലകളും തകർത്തതായി ഇറാൻ അവകാശപ്പെട്ടു. കുവൈത്തിലെ താവളത്തിൽ അമേരിക്ക യുദ്ധ ആവശ്യങ്ങൾക്കായി വിന്യസിച്ചിരുന്ന നിരവധി എം.ക്യു-9 ഡ്രോണുകളും അവയുടെ വിക്ഷേപണ തറകളും ഇറാൻ തകർത്തു. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങൾ തുടർന്നാൽ മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ-വാതക കയറ്റുമതി പൂർണ്ണമായി തടസ്സപ്പെടുത്തുമെന്നും ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് നീട്ടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാനിലെ ബുഷെഹർ, ചാഹ് ബഹാർ, ജാസ്ക്, കൊണാരക്, അബു മൂസ, ബന്ദർ അബ്ബാസ് എന്നീ തീരദേശ സൈനിക ഇൻഫ്രാസ്ട്രക്ചറുകൾക്ക് നേരെ യു.എസ് സെൻട്രൽ കമാൻഡ് അഞ്ച് മണിക്കൂർ നീണ്ട ശക്തമായ ആക്രമണം നടത്തിയിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനങ്ങളെയും ഡ്രോൺ കേന്ദ്രങ്ങളെയും തകർക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നാണ് യു.എസ് വ്യക്തമാക്കിയത്. ഇതിന് തൊട്ടുപിന്നാലെയാണ് ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ നേരിട്ട് ലക്ഷ്യമിട്ട് ഇറാൻ രംഗത്തെത്തിയത്. ഇതോടെ പശ്ചിമേഷ്യയിൽ യു.എസ്-ഇറാൻ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്.