മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ നിന്ന് ഉപരാഷ്ട്രപതിയെ വിലക്കി എന്‍എസ്എസ്

 മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ നിന്ന് ഉപരാഷ്ട്രപതിയെ  വിലക്കി എന്‍എസ്എസ്

കോട്ടയം: മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ നിന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനെ വിലക്കി എന്‍എസ്എസ്. ഉത്തരവാദിത്തപ്പെട്ട ആരും മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുമതി തേടാത്തതിനാലാണ് എന്‍എസ്എസ് നീക്കത്തിന് പിന്നിലെന്നാണ് വിവരം. ഇതോടെ ഉപരാഷ്ട്രപതിയുടെ നാളത്തെ ചങ്ങനാശേരി സന്ദര്‍ശനത്തിന്റെ ഷെഡ്യൂള്‍ വെട്ടിച്ചുരുക്കി.എസ് ബി കോളജിൻ്റെ  ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഉപരാഷ്ട്രപതി നാളെ  ചങ്ങനാശേരിയിലെത്തുന്നത്. വൈകിട്ട് 3.30നാണ് കോളജിലെ കാവുകാട്ട് ഹാളിലാണ് പരിപാടി.

ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം നെടുമ്പാശേരിയില്‍ ഇറങ്ങുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്ററില്‍ ചങ്ങനാശേരിയിലെത്തും. പെരുന്ന എന്‍എസ്എസ് കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങുക. ഇതിന് ശേഷം മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്താനാണ് തീരുമാനിച്ചിരുന്നത് .നേരത്തെ ഇക്കാര്യം ഷെഡ്യൂളിലുണ്ടായിരുന്നില്ല. മന്നം സമാധിയിലെ പുഷ്പാര്‍ച്ചന ഇന്ന് കാലത്താണ് തീരുമാനിച്ചത്.ഉത്തരവാദിത്തപ്പെട്ട ആരും തങ്ങളോട് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുമതി തേടാത്തതിനാലാണ് ഈ തീരുമാനമെന്നാണ് എന്‍എസ്എസ് നിലപാട്. ഈ നിലപാട് മാറ്റാന്‍ എന്‍എസ്എസിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് വിവരം.