പത്മ പുരസ്‌കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച, രാജ്യത്തിൻ്റെ പരമോന്നത ആദരവായ പത്മ പുരസ്‌കാരങ്ങളുടെ രണ്ടാം ഘട്ട വിതരണം പൂർത്തിയായി ന്യൂഡൽഹി രാഷ്ട്രപതി ഭവനിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ജേതാക്കൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. മുതിർന്ന ആർ.എസ്.എസ്. പ്രചാരകനും മാധ്യമപ്രവർത്തകനുമായ  പി. നാരായണൻ, സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് എന്നിവർ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ രാഷ്ട്രപതിയിൽ നിന്നും നേരിട്ട് ഏറ്റുവാങ്ങി.കേരളത്തിൽ നിന്നുള്ള അഞ്ച് പ്രമുഖ വ്യക്തിത്വങ്ങളാണ് ചടങ്ങിന്റെ രണ്ടാം ഘട്ടത്തിൽ പുരസ്കാരങ്ങൾ കൈപ്പറ്റിയത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമാനതകളില്ലാത്ത അഭിനയ സംഭാവനകളെയും അത്യപൂർവ്വമായ കലാജീവിതത്തെയും മുൻനിർത്തിയാണ് മലയാളത്തിൻ്റെ  പ്രിയ നടൻ മമ്മൂട്ടിക്ക് പത്മഭൂഷൺ  പുരസ്കാരം സമ്മാനിച്ചത്. ദീർഘകാലത്തെ സാമൂഹിക നേതൃത്വം, പ്രമുഖ പൊതുപ്രവർത്തകൻ എന്നീ നിലകളിലുള്ള മികവിനും, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിലുള്ള മികച്ച പ്രവർത്തനങ്ങൾക്കുമായി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ ബഹുമതി രാഷ്ട്രപതി സമ്മാനിച്ചു.

ഇവർക്ക് പുറമേ, കേരളത്തിന്റെ തനത് നൃത്തരൂപങ്ങളെ ആഗോളതലത്തിൽ പ്രശസ്തമാക്കിയ പ്രശസ്ത നൃത്താധ്യാപികയും നർത്തകിയുമായ കലാമണ്ഡലം വിമല മേനോൻ പത്മശ്രീ  പുരസ്കാരവും ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി. ഇതോടെ രണ്ടാം ഘട്ട പുരസ്കാര വിതരണ ചടങ്ങിൽ കേരളത്തിൽ നിന്നുള്ള അഞ്ച് പേരും തങ്ങളുടെ പത്മ ബഹുമതികൾ കൈപ്പറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ ചടങ്ങിൽ സാക്ഷ്യം വഹിച്ചു.