മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ യുവതിയും കാമുകനും ഒളിവിൽ

മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ യുവതിയും  കാമുകനും ഒളിവിൽ

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ കെ.ആർ. പുരം പോലീസ് പരിധിയിൽപ്പെട്ട സീഗെഹള്ളിയിൽ മൂന്നുപേർ കൊല്ലപ്പെട്ടു. സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇവരുടെ ഇളയ മകൾ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. സീഗെഹള്ളിയിലെ സായി ഗ്രീൻ അപ്പാർട്ട്‌മെന്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.കൊല്ലപ്പെട്ടവരുടെ മൂത്ത മകൾ ശ്വേതയും കാമുകൻ കെന്നത്തും ചേർന്നാണ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. ഇവർ തമ്മിലുള്ള ലിവിംഗ്-ഇൻ ബന്ധത്തെ മാതാപിതാക്കൾ ശക്തമായി എതിർത്തിരുന്നു. ഇതേച്ചൊല്ലി കുടുംബത്തിൽ സ്ഥിരമായി വഴക്കുകൾ നടന്നിരുന്നു. ഇന്നലെ  രാത്രി ഏഴുമണിയോടെ മാതാപിതാക്കളും ഇളയ സഹോദരിയും ശ്വേതയുടെ ഫ്ലാറ്റിൽ എത്തിയിരുന്നു. അവിടെവെച്ച് ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.വാക്കുതർക്കത്തിനിടെ ശ്വേതയും കാമുകൻ കെന്നത്തും ചേർന്ന് മൂന്നുപേരെയും കുത്തിക്കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. സംഭവം നടന്നതിന് പിന്നാലെ ഇരുവരും സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. അയൽവാസികൾ നൽകിയ വിവരത്തെത്തുടർന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കെ.ആർ. പുരം പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് സായിദുലു അദാവത്ത് അറിയിച്ചു. പ്രതികളെ പിടികൂടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.