സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതിക്ക് നീക്കം നടക്കുകയാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതിക്ക് നീക്കം നടക്കുകയാണെന്നും കേരളത്തിലെ പ്രാഥമിക സഹകരണങ്ങൾക്കുള്ള സോഫ്റ്റ് വെയർ തയ്യാറാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് അഴിമതിയെന്നും രമേശ ചെന്നിത്തല ആരോപിച്ചു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ടാറ്റ കൺസൾട്ടൻസിക്ക് നൽകാൻ സഹകരണവകുപ്പ് തീരുമാനിച്ച കരാർ നാലിരട്ടിക്ക് മേൽ തുകയ്ക്ക് ദിനേശ് ബീഡി സഹകരണസംഘത്തിന് കൈമാറാൻ പോവുകയാണ്. ടിസിഎസിന് 206 കോടി രൂപയ്ക്കാണ് നൽകാൻ തീരുമാനിച്ചിരുന്നത്. ഇതാണ് യാതൊരു മുൻപരിചയവുമില്ലാത്ത രമേശ് ബീഡിക്ക് കൈമാറുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഭീമമായ സാമ്പത്തിക അഴിമതി ഈ പദ്ധതിക്ക് പിന്നിലുണ്ട്. ഈ പദ്ധതി നടപ്പാക്കികഴിയുമ്പോൾ ഖജനാവിന് 700 കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടാകും. ഇതിന്റെ നടപടികളെല്ലാം പൂർത്തിയാക്കി വച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക അനുമതിയോടെ ഈ ടെൻഡർ നൽകാനാണ് നീക്കം. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഈ ടെണ്ടർ റദ്ദാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.