തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം ; തിരഞ്ഞെടുപ്പ് കമ്മിഷൻ നാളെ തീയതി പ്രഖ്യാപിക്കും

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം ; തിരഞ്ഞെടുപ്പ് കമ്മിഷൻ നാളെ തീയതി പ്രഖ്യാപിക്കും

 ന്യുഡൽഹി: കേരളത്തിലടക്കം അഞ്ച് സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർപട്ടിക(SIR) പരിഷ്‌കരണം ആരംഭിക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതിൻറെ തീയതികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നാളെ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതിനായി നാളെ വാർത്താസമ്മേളനം നടത്തും.അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ എസ്ഐആർ ഉടൻ നടപ്പിലാക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. കാരണം ഈ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞിരിക്കും. അടുത്ത ഘട്ടങ്ങളിലായിരിക്കും എസ്‌ഐആർ നടപ്പിലാക്കുക എന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.ഇന്ത്യയിലുടനീളം വോട്ടർപട്ടിക പരിഷകരണം നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഘട്ടം ഘട്ടമായാണ് പരിഷ്‌കരണം നടപ്പാക്കുക. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പരിഷ്‌കരണം നടത്തുന്നത്. പിന്നീട് ഇത് ഓരോ സംസ്ഥാനങ്ങളിലായി രാജ്യം ഒട്ടാകെ പ്രാവർത്തികമാക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.2025 നവംബർ ആറ്, 11 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനോടകം തന്നെ ബിഹാറിൽ പരിഷ്‌കരിച്ച വോട്ടർപട്ടിക പൂർത്തിയാക്കി പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഏകദേശം 74.2 ദശലക്ഷം പേരുകൾ ഉൾക്കൊള്ളുന്ന അന്തിമ വോട്ടർപട്ടിക സെപ്‌റ്റംബർ 30 നാണ് പ്രസിദ്ധീകരിച്ചത്.