മ്യാൻമർ തീരത്ത് 2 ബോട്ടുകൾ മുങ്ങി 500-ലധികം രോഹിങ്ക്യൻ അഭയാർത്ഥികൾ കൊല്ലപ്പെട്ടതായി യുഎൻ

മ്യാൻമർ തീരത്ത് 2 ബോട്ടുകൾ മുങ്ങി 500-ലധികം രോഹിങ്ക്യൻ അഭയാർത്ഥികൾ കൊല്ലപ്പെട്ടതായി യുഎൻ

മ്യാന്മർ : മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി കടൽമാർഗ്ഗം അപകടകരമായ യാത്ര പുറപ്പെട്ട 500-ലധികം രോഹിങ്ക്യൻ അഭയാർത്ഥികൾ മ്യാൻമർ തീരത്ത് ബോട്ടുകൾ തകർന്ന് മരിച്ചതായി കടുത്ത ആശങ്ക. രണ്ട് ബോട്ടുകളിലായി യാത്ര തിരിച്ച ഇവരെ കാണാതായതായും ബോട്ടുകൾ കടലിൽ മറിഞ്ഞതായും യുഎൻ ഏജൻസികൾ അറിയിച്ചു. അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും യുഎൻ അഭയാർത്ഥി ഏജൻസിയും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ജൂൺ അവസാന വാരത്തിൽ മ്യാൻമറിലെ രഖൈൻ പ്രവിശ്യയിൽ നിന്നാണ് ന്യൂനപക്ഷ വിഭാഗമായ രോഹിങ്ക്യൻ അഭയാർത്ഥികളുമായി ബോട്ടുകൾ പുറപ്പെട്ടത്. ഇവരിൽ ചിലർ ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്നുള്ളവരാണെന്നും പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. സാധാരണയായി കടൽയാത്രയ്ക്ക് അനുയോജ്യമല്ലാത്ത, കാലാവസ്ഥാ പ്രക്ഷുബ്ധമായ സമയത്താണ് ബോട്ടുകൾ പുറപ്പെട്ടതെന്ന് യുഎൻ ഏജൻസികൾ ചൂണ്ടിക്കാട്ടി.

250 ഓളം യാത്രക്കാരുണ്ടായിരുന്ന ആദ്യ ബോട്ടുമായുള്ള ബന്ധം പുറപ്പെട്ട് അധികം വൈകാതെ തന്നെ നഷ്ടപ്പെട്ടിരുന്നു. 280 പേരുമായി പോയ രണ്ടാമത്തെ ബോട്ട് ജൂലൈ 8-ന് മ്യാൻമറിലെ ഇരാവതി തീരത്തിനടുത്ത് വെച്ച് കടലിൽ മറിഞ്ഞതായാണ് വിശ്വസിക്കപ്പെടുന്നത്. സംഭവത്തെക്കുറിച്ചും മരണസംഖ്യയെക്കുറിച്ചും ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂവെങ്കിലും, വൻതോതിലുള്ള ജീവഹാനിയിൽ യുഎൻ ഏജൻസികൾ ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി. അന്തമാൻ കടലിലും ബംഗാൾ ഉൾക്കടലിലുമായി 2026-ൽ മാത്രം രോഹിങ്ക്യൻ അഭയാർത്ഥികളും ബംഗ്ലാദേശ് സ്വദേശികളുമടങ്ങുന്ന മുന്നൂറോളം പേരെ ഇതിനകം കാണാതായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.