ഷെയ്‌ഖ് ഹസീനയ്‌ക്കെതിരായ വിധിയില്‍ കടുത്ത വിയോജിപ്പെന്ന് യുഎൻ സെക്രട്ടറി ജനറല്‍

ഷെയ്‌ഖ് ഹസീനയ്‌ക്കെതിരായ വിധിയില്‍ കടുത്ത വിയോജിപ്പെന്ന് യുഎൻ സെക്രട്ടറി ജനറല്‍

ന്യൂയോർക്ക് : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയുടെ വധശിക്ഷയില്‍ പ്രതികരിച്ച് ഐക്യ രാഷ്‌ട്ര സഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ്. ഹസീനയുടെ വധശിക്ഷയെ താൻ എതിർക്കുന്നു എന്നാണ് ഗുട്ടെറസിന്‍റെ പ്രതികരണം.സാഹചര്യം ഏതുതന്നെയായാലും വധശിക്ഷയ്‌ക്ക് തങ്ങള്‍ എതിരാണെന്ന് ഗുട്ടെറസ് വ്യക്തമാക്കി. ഇന്ത്യയില്‍ അഭയം തേടിയിരിക്കുന്ന ഷെയ്‌ഖ് ഹസീനയുടെ അസാന്നിധ്യത്തില്‍ വിധിച്ച ശിക്ഷയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ഗുട്ടെറസ് പ്രതികരിച്ചത്. യുഎൻ ജനറല്‍ സെക്രട്ടറി ഹസീനയുടെ വധശിക്ഷയോട് വിയോജിപ്പ് പ്രകടിപ്പിച്ചതായി അദ്ദേഹത്തിന്‍റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് സ്ഥിരീകരിച്ചു.

യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ വോൾക്കർ ടർക്കിന്‍റെ പ്രസ്‌താവന ഉദ്ധരിച്ച് വധശിക്ഷയോട് തങ്ങള്‍ വിയോജിക്കുന്നതായി ഡുജാറിക്കും പറഞ്ഞു. 'കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ നടന്ന പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനിടെ നടന്ന കാര്യങ്ങളുടെ പേരില്‍ ഇപ്പോള്‍ പുറപ്പെടുവിച്ച വിധി ഗുരുതരമാണെന്ന വോള്‍ക്കർ ടർക്കിന്‍റെ പ്രസ്‌താവനയിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു' -ഡുജാറിക് പറഞ്ഞു.

അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ എന്ന് സ്വയം വിശേഷിപ്പിച്ച ബംഗ്ലാദേശി ജഡ്‌ജിമാർ മാത്രമുള്ള ഒരു പ്രാദേശിക കോടതിയാണ് ഷെയ്‌ഖ് ഹസീനയ്‌ക്ക് വധശിക്ഷ വിധിച്ചത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചെയ്‌തുവെന്നാണ് ഹസീനയ്‌ക്കെതിരെ കോടതിയുടെ കണ്ടെത്തല്‍.ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ വംശഹത്യ നടത്തിയ പാകിസ്ഥാനികളെയും അവരുമായി സഹകരിച്ച ബംഗ്ലാദേശികളെയും വിചാരണ ചെയ്യുന്നതിനാണ് പ്രസ്‌തുത കോടതി ആരംഭിച്ചത്. കഴിഞ്ഞ വർഷം ബംഗ്ലാദേശില്‍ ഉണ്ടായ വിദ്യാർഥി പ്രതിഷേധങ്ങൾ അടിച്ചമർത്തിയതില്‍ കുറ്റങ്ങള്‍ ചുമത്തി ഷെയ്‌ഖ് ഹസീനയേയും സംഘത്തെയും വിചാരണ ചെയ്യാനാണ് ബംഗ്ലാദേശി നേതാവ് മുഹമ്മദ് യൂനുസും അനുയായികളും ഈ കോടതിയെ പുനരുജ്ജീവിപ്പിച്ചത് എന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നത്. പിന്നാലെ ഹസീന രാജ്യം വിടുകയുമായിരുന്നു.