ഇന്ത്യയുൾപ്പെടെ 17 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങൾക്ക് 10 % നികുതി ഏർപ്പെടുത്തി അമേരിക്ക

വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെ 17 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങൾക്ക് 10 ശതമാനം നികുതി ഏർപ്പെടുത്തി അമേരിക്ക. വ്യാപാര നിയമത്തിലെ സെക്ഷൻ 301 പ്രകാരമാണ് പുതിയ നികുതി നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
കഴിഞ്ഞ മാസം അമേരിക്ക നികുതി നിരക്കുകൾ നിർദേശിച്ചപ്പോൾ ഇന്ത്യയെ 12.5 ശതമാനം നികുതി ഈടാക്കുന്ന രാജ്യങ്ങളുടെ പട്ടികയിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ നിർബന്ധിത തൊഴിൽ ഉപയോഗിച്ച് നിർമിക്കുന്ന ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചുകൊണ്ട് ഇന്ത്യ വിദേശ വ്യാപാര നയത്തിൽ വരുത്തിയ ഭേദഗതി അമേരിക്കൻ ഭരണകൂടം പരിഗണിക്കുകയായിരുന്നു. ഈ നടപടികളുടെ ഫലമായി ഇത്തരം നിരോധനങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് 10 ശതമാനം നിരക്കിൽ നികുതി ഏർപ്പെടുത്തണമെന്ന് വാണിജ്യ ഉപദേശിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.എല്ലാ രാജ്യങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന 10 ശതമാനം അധിക നികുതിയുടെ കാലാവധി അവസാനിക്കുന്നതിന് ഒരു ദിവസം മുൻപാണ് യുഎസ് വാണിജ്യപ്രതിനിധി ജാമിസൺ ഗ്രീർ 60 രാജ്യങ്ങൾക്കായി പുതിയ നികുതി നിരക്കുകൾ പ്രഖ്യാപിച്ചത്. നിർബന്ധിത തൊഴിലിലൂടെ നിർമിക്കുന്ന ഉത്പന്നങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ ഇല്ലാത്ത ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ 12.5 ശതമാനം നികുതി നേരിടേണ്ടി വരും. താരിഫ് നേരിടുന്ന 60 രാജ്യങ്ങളിൽ ഇന്ത്യ, കാനഡ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവയുൾപ്പെടെ 17 രാജ്യങ്ങൾക്കാണ് 10 ശതമാനം നിരക്ക് ബാധകമാകുക. ബാക്കിയുള്ള 43 രാജ്യങ്ങൾ 12.5 ശതമാനം നികുതി നൽകണം.
അതേസമയം ആഭ്യന്തര വിതരണത്തെ ബാധിക്കുന്ന അസംസ്കൃത വസ്തുക്കൾ, സമ്പദ്വ്യവസ്ഥയെ തടസ്സപ്പെടുത്തുന്ന ഉത്പന്നങ്ങൾ, അമേരിക്കയിൽ ആവശ്യത്തിന് ഉത്പാദിപ്പിക്കാൻ കഴിയാത്ത ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഈ നികുതികൾ ബാധകമാകില്ല. 2025 ഏപ്രിലിൽ അവതരിപ്പിച്ച ഉദാരദിന നിരക്കുകൾ അസാധുവാക്കിയ ഫെബ്രുവരിയിലെ സുപ്രീം കോടതി തീരുമാനത്തെ തുടർന്നാണ് താത്കാലികമായി 10 ശതമാനം ഇറക്കുമതി നികുതി ഏർപ്പെടുത്തിയിരുന്നത്. ഈ താത്കാലിക നികുതി വെള്ളിയാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിരക്കുകൾ നിലവിൽ വരുന്നത്. മനുഷ്യാവകാശ ലംഘനങ്ങളും വികലമായ വ്യാപാര രീതികളും തിരുത്താനും ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ ക്ഷേമം മെച്ചപ്പെടുത്താനും ഈ നടപടി സഹായിക്കുമെന്ന് ജാമിസൺ ഗ്രീർ പ്രസ്താവനയിൽ അറിയിച്ചു.
ജൂണിൽ നിർദിഷ്ട നികുതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യ നിർബന്ധിത തൊഴിൽ ഇറക്കുമതി നിരോധനം അംഗീകരിച്ചത്. ജൂൺ 14ന് നിർബന്ധിത തൊഴിലിലൂടെ നിർമിക്കുന്ന ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നതിനായി ഇന്ത്യ വിദേശ വ്യാപാര നയത്തിൽ ഭേദഗതി വരുത്തിയിരുന്നു. നികുതി 12.5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചത് ശതമാനക്കണക്കിൽ ചെറുതാണെങ്കിലും ഇത് നൽകുന്ന സൂചന വളരെ വലുതാണെന്ന് വ്യവസായ ബോഡിയിലെ പ്രോഗ്രാം ഓഫിസറായ അഭിക് സെൻഗുപ്ത പ്രതികരിച്ചു. ഇന്ത്യ-യുഎസ് സാമ്പത്തിക പങ്കാളിത്തത്തിൻ്റെ തന്ത്രപരമായ പാത സംരക്ഷിച്ചുകൊണ്ട് തന്നെ നിയമ നിർവഹണം നടത്താൻ വാഷിങ്ടൺ തയ്യാറാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ്ടിആർ ആരംഭിച്ച രണ്ട് അന്വേഷണങ്ങളെയും ഇന്ത്യ എതിർത്തിരുന്നു. നിലവിൽ ചർച്ചയിലുള്ള ഉഭയകക്ഷി വ്യാപാര കരാറിൻ്റെ ഭാഗമായി ഈ വിഷയങ്ങൾ ചർച്ച ചെയ്യാമെന്നാണ് ഇന്ത്യയുടെ നിലപാട്. അമേരിക്ക ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയും കയറ്റുമതിയുടെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനവുമാണ്. വാണിജ്യ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം 2025ൽ ഉഭയകക്ഷി ചരക്ക് വ്യാപാരം ഏകദേശം 14100 കോടി ഡോളറായിരുന്നു. ഇതിൽ ഇന്ത്യയുടെ കയറ്റുമതി 8730 കോടി ഡോളറാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.