"ഹോർമുസ് കടലിടുക്കിലെ ഓരോ ആക്രമണത്തിനും പകരംവീട്ടും":ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ഓരോ ആക്രമണത്തിനും പകരമായി ഇറാനിലെ പാലങ്ങളും ഊർജ്ജനിലയങ്ങളും ബോംബിട്ട് തകർക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ് ട്രംപ് ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്..മിസൈലോ റോക്കറ്റോ ഡ്രോണോ ആകട്ടെ, ഏത് രീതിയിലാണ് കപ്പലുകൾക്ക് നേരെ ആക്രമണം നടക്കുന്നതെങ്കിലും ടെഹ്റാന് സമീപമുള്ള പ്രമുഖ പാലങ്ങളോ ഊർജ്ജനിലയങ്ങളോ തിരിച്ച് ആക്രമിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികളെ വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവന.ഇറാനെതിരെയുള്ള സൈനിക നടപടികൾ അമേരിക്ക പൂർണ്ണമായി അവസാനിപ്പിച്ചിട്ടില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവിലെ പശ്ചിമേഷ്യൻ സംഘർഷത്തിൽ സംഭവിച്ച നാശനഷ്ടങ്ങളിൽ നിന്ന് കരകയറാൻ ഇറാന് 20 വർഷത്തിലധികം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് തൊട്ടുപിന്നാലെയാണ് ഹോർമുസ് കടലിടുക്കിലെ ഗതാഗത സുരക്ഷ മുന്നിൽനിർത്തി ട്രംപ് ഇറാനെതിരെ കടുത്ത ഭീഷണി മുഴക്കിയിരിക്കുന്നത്.