വിഴിഞ്ഞം തുറമുഖം ഓഹരി വിവാദം:സർക്കാരിനെ അറിയിക്കാതെ ധാരണയുണ്ടാക്കാൻ സാധ്യമല്ലെന്ന് രാജീവ് ചന്ദ്രശേഖർ
ന്യുഡൽഹി /തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഓഹരി കൈമാറ്റത്തിൽ സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണോ അതോ അപ്രാപ്തരാണോ എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സർക്കാരിനെ അറിയിക്കാതെ ഇത്തരമൊരു ധാരണയുണ്ടാക്കാൻ സാധ്യമല്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളിൽ പൂർണ്ണ സുതാര്യത വേണമെന്നും സർക്കാർ ഇക്കാര്യത്തിൽ ധവളപത്രം പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 6,000 കോടിയിലധികം രൂപ സർക്കാർ ചെലവഴിച്ചിട്ടുള്ള പദ്ധതിയാണിത്. അതിനാൽ, പദ്ധതിയിലൂടെ ജനങ്ങൾക്ക് ലഭിക്കുന്ന തൊഴിലവസരങ്ങൾ, സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനം എന്നിവ സംബന്ധിച്ച് കൃത്യമായ കണക്കുകൾ ജനങ്ങളെ ബോധ്യപ്പെടുത്തണം.
നിലവിലെ കരാറും മുൻപ് നിലനിന്ന കരാറും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വ്യക്തമാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുറമുഖത്തിൻ്റെ നടത്തിപ്പ് സ്വകാര്യ ഗ്രൂപ്പിനാണെങ്കിലും കസ്റ്റംസ് പരിശോധന, സുരക്ഷാ ചുമതലകൾ തുടങ്ങിയ നിർണ്ണായക കാര്യങ്ങൾ കേന്ദ്ര സർക്കാരിൻ്റെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും അതിനാൽ സുരക്ഷാ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ വികസനത്തിന് സ്വകാര്യ നിക്ഷേപം അനിവാര്യമാണെന്നും അതിനെ ബി.ജെ.പി സ്വാഗതം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു