ജനകീയ നായകൻ്റെ വിയോഗത്തിന് 3 വർഷം!

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. വികസന പദ്ധതികളുടെ കണക്കുകൾക്കപ്പുറം കരുണയുടെയും കരുതലിൻ്റെയും ജനസമ്പർക്കത്തിൻ്റെയും മുഖമായി മാറിയ അദ്ദേഹം ഇന്നും കേരളീയ പൊതുസമൂഹത്തിൽ നികത്താനാകാത്ത ഒരു വിടവായി തുടരുകയാണ്.
മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പുതുപ്പള്ളി പള്ളിയിലെ കല്ലറയിലും പരിസരത്തും വിപുലമായ പ്രാർത്ഥനാ ചടങ്ങുകളും അനുസ്മരണ പരിപാടികളും നടക്കും.അനുസ്മരണ സമ്മേളനം കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തും. അധികാരത്തിൻ്റെ ഇടനാഴികൾ സാധാരണക്കാർക്ക് മുന്നിൽ എപ്പോഴും തുറന്നുവെച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. സെക്രട്ടറിയേറ്റിലെ ഓഫീസ് മുറിയിൽ ഒതുങ്ങാതെ ട്രെയിൻ യാത്രകളിലും ബസ് സ്റ്റാൻഡുകളിലും പൊതുവഴികളിലും വെച്ച് ജനങ്ങളുടെ ഫയലുകൾ തീർപ്പാക്കിയ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ശൈലി സമാനതകളില്ലാത്തതായിരുന്നു.രാഷ്ട്രീയ വിയോജിപ്പുകൾ ഉള്ളവർ പോലും ആ വ്യക്തിത്വത്തെ ബഹുമാനിച്ചിരുന്നു. തിരുവനന്തപുരത്തു നിന്നും പുതുപ്പള്ളിയിലേക്കുള്ള അദ്ദേഹത്തിൻ്റെ അവസാന വിലാപയാത്രയിൽ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഒഴുകിയെത്തിയ ജനസാഗരം ഇതിന് തെളിവാണ്. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിൽ തിരിച്ചെത്തുകയും ഒരു കോൺഗ്രസ് നേതാവ് മുഖ്യമന്ത്രിയാകുകയും ചെയ്ത രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഈ ചരമവാർഷികം കടന്നുവരുന്നത്. മുന്നണി അധികാരത്തിൽ എത്തിയതിൻ്റെ ആഹ്ലാദത്തിനിടയിലും തങ്ങളുടെ പ്രിയ നേതാവിന്റെ അഭാവം കോൺഗ്രസ് പ്രവർത്തകർക്ക് വലിയ സങ്കടമാണ് സമ്മാനിക്കുന്നത്. ഏറ്റവും ചെറിയ പ്രവർത്തകന്റെ വാക്കു കേൾക്കാനും, സമുദായ സംഘടനകളെ സോഷ്യൽ എഞ്ചിനീയറിംഗിലൂടെ സമന്വയിപ്പിക്കാനും ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്ന അസാധാരണ പാടവം പാർട്ടി ഇന്നും ഓർത്തെടുക്കുന്നു.