വള്ളംകളി അവധി വിവാദം; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളി ദിനത്തിൽ പ്രാദേശിക അവധി അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ തുടർന്ന് പ്രതിഷേധം ശക്തമാകുന്നു. മൂലം ജലോത്സവം ഫാൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചമ്പക്കുളത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.
വള്ളംകളി നടക്കുന്ന ദിവസം കുട്ടനാട് മേഖലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന ആവശ്യം നേരത്തെ നിയമസഭയിൽ ഉന്നയിക്കപ്പെട്ടിരുന്നു. റെജി ചെറിയാൻ സമർപ്പിച്ച സബ്മിഷനിലൂടെയാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. വിഷയത്തിൽ അനുകൂല പരിഗണന നൽകാമെന്നായിരുന്നു സഭയിൽ ലഭിച്ച ഔദ്യോഗിക മറുപടി.
എന്നാൽ പിന്നീട് മുഖ്യമന്ത്രി സീറ്റിലിരുന്ന് “ഒരു കാരണവശാലും അവധി നൽകില്ല” എന്ന് പറഞ്ഞതായി പുറത്തുവന്ന ദൃശ്യങ്ങളാണ് വിവാദത്തിന് വഴിവെച്ചത്. മൈക്ക് ഓഫാണെന്ന ധാരണയിലാണ് പരാമർശം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും വാർത്താമാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിച്ചതോടെ പ്രദേശവാസികൾക്കും വള്ളംകളി പ്രേമികൾക്കുമിടയിൽ പ്രതിഷേധം ശക്തമായി. കുട്ടനാടിന്റെ പൈതൃകവും സാംസ്‌കാരിക പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന പ്രധാന ജലോത്സവങ്ങളിലൊന്നായ ചമ്പക്കുളം മൂലം വള്ളംകളിയോടുള്ള അവഗണനയാണ് ഈ നിലപാടിലൂടെ പ്രകടമാകുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
അതേസമയം, വിഷയത്തിൽ സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. അവധി സംബന്ധിച്ച അന്തിമ തീരുമാനം എന്താകുമെന്ന കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല